ബെംഗളൂരു: വേനൽ കടുത്തതോടെ കർണാടകയിലെ വിവിധ ജില്ലകളിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമാകുന്നു. സംസ്ഥാനത്തെ 1,010 കുഴൽക്കിണറുകളിലെ ജലനിരപ്പ് താഴ്ന്നതായും ഇതിൽ വലിയൊരു ഭാഗം വറ്റിവരണ്ടതായും ഗ്രാമവികസന-പഞ്ചായത്ത് രാജ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ സംസ്ഥാനത്തുള്ള 1.23 ലക്ഷത്തിലധികം കുഴൽക്കിണറുകളിൽ പലതും പ്രവർത്തനരഹിതമായത് ഗ്രാമീണ മേഖലയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.
റായ്ച്ചൂർ, ശിവമൊഗ്ഗ ജില്ലകളിലാണ് ഏറ്റവും രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്നത്. റായ്ച്ചൂരിലെ 198 ഗ്രാമങ്ങളും ശിവമൊഗ്ഗയിലെ 196 ഗ്രാമങ്ങളും കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്. കൂടാതെ ഉത്തര കന്നഡ (184 ഗ്രാമങ്ങൾ), തുമകുരു (152), വിജയപുര (148) എന്നിവിടങ്ങളിലും സ്ഥിതി സമാനമാണ്. കൊപ്പൽ, ഹസൻ, ദാവൻഗരെ, മാണ്ഡ്യ, ബല്ലാരി, ചിക്കമഗളൂരു ജില്ലകളിലെ നൂറിലധികം ഗ്രാമങ്ങളും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ബെംഗളൂരു അർബൻ, റൂറൽ മേഖലകളിലെ നിരവധി ഗ്രാമപഞ്ചായത്തുകളും പ്രതിസന്ധി നേരിടുന്നുണ്ട്.
കുഴൽക്കിണറുകളെ മാത്രം ആശ്രയിക്കുന്ന ഗ്രാമങ്ങളിൽ ജൽ ജീവൻ മിഷൻ, മൾട്ടി-വില്ലേജ് വാട്ടർ സ്‌കീം എന്നിവ വഴി നദീജലം എത്തിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. എന്നാൽ കാവേരി, കപില തുടങ്ങിയ നദികളിൽ നിന്ന് നേരിട്ട് ജലവിതരണം നടത്തുന്ന മൈസൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാര്യമായ ജലക്ഷാമം അനുഭവപ്പെട്ടിട്ടില്ല. കുഴൽക്കിണറുകളെ ആശ്രയിക്കുന്ന ഗ്രാമങ്ങളിൽ പ്രതിസന്ധി പരിഹരിക്കാൻ സ്വകാര്യ കുഴൽക്കിണറുകൾ വാടകയ്‌ക്കെടുക്കാനും പുതിയവ കുഴിക്കാനുമുള്ള നടപടികൾ ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ജലക്ഷാമം നേരിടുന്ന ഗ്രാമങ്ങളുടെ എണ്ണത്തിൽ കുറവുണ്ടെന്നും ബാധിക്കപ്പെട്ടയിടങ്ങളിൽ ടാങ്കറുകൾ വഴി വെള്ളം എത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]