തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂർണ്ണ ചുമതല കോൺഗ്രസ് ഹൈക്കമാൻഡിന് വിട്ടു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഏകകണ്ഠമായി പാസാക്കി. ഇതോടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിനായുള്ള നിർണ്ണായക ഘട്ടം ഹൈക്കമാൻഡിന്റെ പരിഗണനയിലെത്തി.
വ്യാഴാഴ്ച ചേർന്ന യോഗത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രമേയത്തെ പിന്താങ്ങി. ഹൈക്കമാൻഡ് നിരീക്ഷകരായി എത്തിയ അജയ് മാക്കൻ, മുകുൾ വാസ്‌നിക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
നേതാവിനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നിരീക്ഷകരും എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും എംഎൽഎമാരുമായി വ്യക്തിഗത കൂടിക്കാഴ്ച ആരംഭിച്ചു. ഓരോ അംഗത്തിന്റെയും പിന്തുണ ആർക്കാണെന്ന് ഈ കൂടിക്കാഴ്ചയിൽ രഹസ്യമായി രേഖപ്പെടുത്തും. മണ്ഡലത്തിലെ അടിയന്തര ആവശ്യങ്ങൾക്കായി മടങ്ങേണ്ടതിനാൽ പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മനാണ് നിരീക്ഷകരുമായി ആദ്യം കൂടിക്കാഴ്ച നടത്തിയത്. വട്ടിയൂർക്കാവ് നിയുക്ത എംഎൽഎ കെ. മുരളീധരൻ മാധ്യമങ്ങളോട് സംസാരിക്കവെ, ഞായറാഴ്ചയോടെ എഐസിസി മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.
അതേസമയം, എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ദീപാ ദാസ് മുൻഷിയെ ഒഴിവാക്കണമെന്ന് വി.ഡി. സതീശൻ പക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കമാൻഡ് ഇത് അംഗീകരിച്ചില്ല. നിരീക്ഷകർക്കൊപ്പം ദീപാ ദാസ് മുൻഷിയും ചർച്ചകളിൽ സജീവമായി തുടരുന്നുണ്ട്. വരും ദിവസങ്ങളിൽ ഡൽഹിയിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാവുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]