ബെംഗളൂരു: കർണാടകയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ശക്തമായ ആലിപ്പഴ വർഷവും ഇടിമിന്നലോടു കൂടിയ മഴയും ജനജീവിതത്തെ സാരമായി ബാധിക്കുന്നു. ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ഇന്നും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ തുടരുമ്പോഴും ഉത്ത കർണാടകയിലെ കലബുറഗി, റായ്ച്ചൂർ ജില്ലകളിൽ താപനില 42 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുന്നത് കടുത്ത ഉഷ്ണതരംഗ ഭീഷണിയുയർത്തുന്നുണ്ട്. ഈ സാഹചര്യം അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി തുടരാനാണ് സാധ്യത.
തീരദേശ ജില്ലകളായ ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഉത്തര കന്നഡ ജില്ലയിലും മഴ ശക്തമായി തുടരുകയാണ്. വടക്കൻ കർണാടകയിലെ കലബുറഗി, റായ്ച്ചൂർ, യാദ്ഗിരി, ധാർവാഡ്, ഹാവേരി, ഗദഗ് ജില്ലകളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും മിതമായ മഴ പെയ്യാനും സാധ്യതയുണ്ട്. അതേസമയം മറ്റ് ചില ജില്ലകളിൽ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
ബെംഗളൂരു റൂറൽ, അർബൻ, ചാമരാജനഗർ, ചിക്കമംഗളൂരു, കുടക്, ശിവമോഗ, രാമനഗര തുടങ്ങി തെക്കൻ ഉൾനാടൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ബുധനാഴ്ച വൈകുന്നേരം ബെംഗളൂരു നഗരത്തിലുണ്ടായ കനത്ത മഴയിൽ എട്ടുപേർ ദാരുണമായി കൊല്ലപ്പെട്ടു. ജെ.പി. നഗറിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി ഒരു യുവാവ് തൽക്ഷണം മരിച്ചു. ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രി കോമ്പൗണ്ട് ഭിത്തി തകർന്നുണ്ടായ അപകടത്തിൽ ഏഴു പേരാണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകിയും വെള്ളക്കെട്ടുണ്ടായും നഗരത്തിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
