ബെംഗളൂരു: കടുത്ത വരൾച്ചയുടെ ആശ്വാസമായെത്തിയ മഴ സംസ്ഥാന തലസ്ഥാനത്തെ ദുരന്തഭൂമിയാക്കി മാറ്റി. കഴിഞ്ഞ ദിവസം നഗരത്തിലുടനീളം പെയ്ത കനത്ത ആലിപ്പഴ വർഷത്തിലും കാറ്റിലും ഇടിമിന്നലിലും പെട്ട് വിവിധയിടങ്ങളിലായി ഒൻപത് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കടുത്ത വരൾച്ചയ്ക്ക് ശമനമുണ്ടായതിൽ നഗരവാസികൾക്ക് സന്തോഷമുണ്ടെങ്കിലും പേമാരി വിതച്ച നാശനഷ്ടങ്ങൾ ജനങ്ങളെ കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
ശക്തമായ കാറ്റിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണതും അണ്ടർപാസുകളിൽ വെള്ളം നിറഞ്ഞതും ഗതാഗത സംവിധാനത്തെ പൂർണ്ണമായും താറുമാറാക്കി. ഇന്നലെ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഇന്നും പലയിടങ്ങളിലും തുടരുകയാണ്. ലോറി അണ്ടർപാസിൽ വെള്ളം കെട്ടിനിൽക്കുന്നത് മൂലം മഹാദേവപുരയിലേക്കുള്ള ഗതാഗതം മന്ദഗതിയിലാണെന്നും കെ.ആർ. സർക്കിൾ അണ്ടർപാസ് വെള്ളത്തിനടിയിലായതിനാൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഇവിടം അടച്ചതായും സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.
രാത്രി മുതൽ വീണുകിടക്കുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും ജോലികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. ഭാഷ്യം സർക്കിളിന് സമീപം മരം വീണതിനെത്തുടർന്ന് കാവേരി തിയേറ്റർ ജംഗ്ഷനിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ബസവനഗുഡിയിലും വിദ്യാപീഠ് സർക്കിളിനെയും ബന്ധിപ്പിക്കുന്ന റോഡിലും വലിയ മരങ്ങൾ കടപുഴകി വീണത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം അപകടങ്ങൾ നടന്നയിടങ്ങളിൽ യഥാസമയം എത്താതിരുന്ന ജിബിഎ ഉദ്യോഗസ്ഥർക്കെതിരെ പ്രദേശവാസികൾ കടുത്ത രോഷം പ്രകടിപ്പിച്ചു. കൂടാതെ ബൊമ്മനഹള്ളി ജംഗ്ഷന് സമീപം വാഹനം തകരാറിലായതും ഗതാഗതക്കുരുക്കിന് കാരണമായി. വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പോലീസ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ നിർദ്ദേശിച്ചിട്ടുണ്ട്.
