ന്യൂഡൽഹി: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻമന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവുമായ ആന്റണി രാജുവിന് സുപ്രീംകോടതിയിൽ വൻ തിരിച്ചടി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷാവിധി തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളിക്കളഞ്ഞു. നേരത്തെ കേരള ഹൈക്കോടതിയും സമാനമായ ആവശ്യം നിരസിച്ചിരുന്നു. ഇതോടെ വിചാരണക്കോടതി വിധിച്ച മൂന്നു വർഷം തടവും പിഴയും നിലനിൽക്കും. കോടതി വിധി വന്നതോടെ എംഎൽഎ സ്ഥാനത്തുനിന്ന് ആന്റണി രാജുവിന് ആറു വർഷത്തെ അയോഗ്യതയും നേരിടേണ്ടി വരും.
1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വിദേശ പൗരനിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തിയെന്നാണ് കേസ്. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു, കോടതിയിലെ ക്ലർക്കായിരുന്ന കെ.എസ്. ജോസുമായി ചേർന്ന് തൊണ്ടിമുതലിൽ കൃത്രിമം കാട്ടി പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന് വിചാരണക്കോടതി കണ്ടെത്തിയിരുന്നു. വഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ ഗൗരവകരമായ കുറ്റങ്ങളാണ് അദ്ദേഹം നേരിടുന്നത്.
കേസിലെ പ്രധാന തെളിവായ അടിവസ്ത്രം വെട്ടി തുന്നിച്ചേർത്ത് പ്രതിക്ക് പാകമാകാത്ത വിധത്തിലാക്കിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഈ വിധി സ്റ്റേ ചെയ്യാൻ സുപ്രീംകോടതിയും തയ്യാറാകാത്തതോടെ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിയും പ്രതിസന്ധിയിലായിരിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]