കൊച്ചി: നിയമ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ 22-കാരൻ അറസ്റ്റിലായി. മൂവാറ്റുപുഴ ആനിക്കാട് ശശികല ഭവനിൽ അശ്വിൻ രാജീവിനെയാണ് എടത്തല പോലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിൽ 22-ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മണലിമുക്ക്-തേവക്കൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനിയെ ഇലക്ട്രിക് സ്കൂട്ടറിലെത്തിയ പ്രതി തടഞ്ഞുനിർത്തുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയെ കടന്നുപിടിക്കാനും ഇയാൾ ശ്രമിച്ചു. അക്രമത്തിന് ശേഷം സ്കൂട്ടറിൽ കടന്നുകളഞ്ഞ പ്രതിയുടെ വാഹന നമ്പർ ഉൾപ്പെടുത്തിയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.
എടത്തല പഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ആലുവ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കർശന നിയമനടപടികളുമായി പോലീസ് മുന്നോട്ടുപോവുകയാണ്.
