ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ ഭാഷാ തർക്കങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ, കന്നഡ സംസാരിക്കാൻ അറിയാത്ത ഓട്ടോ-ക്യാബ് ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണമെന്ന ആവശ്യവുമായി പ്രാദേശിക സംഘടനകൾ രംഗത്ത്. അയൽ സംസ്ഥാനമായ മഹാരാഷ്ട്ര നടപ്പിലാക്കുന്ന കർശന നിയമത്തിന്റെ മാതൃക കർണാടകയും പിന്തുടരണമെന്നാണ് സ്വകാര്യ ഗതാഗത സംഘടനകളുടെ ഫെഡറേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബെംഗളൂരുവിൽ ഇതരഭാഷാ ഡ്രൈവർമാരുടെ എണ്ണം വർദ്ധിച്ചതോടെ യാത്രക്കാരും ഡ്രൈവർമാരും തമ്മിലുള്ള വാക്കേറ്റങ്ങളും സംഘർഷങ്ങളും പതിവാകുകയാണ്. മഹാരാഷ്ട്ര ദിനമായ മെയ് 1 മുതൽ മറാത്തി എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാത്ത ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ മഹാരാഷ്ട്ര ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ കർണാടകയിലും പ്രാദേശിക ഭാഷാ പരിജ്ഞാനം നിർബന്ധമാക്കണമെന്നാണ് പ്രതിഷേധക്കാരുടെ വാദം.
കന്നഡ സംസാരിക്കാത്ത കുടിയേറ്റ ഡ്രൈവർമാർ പലപ്പോഴും യാത്രക്കാരോട് മോശമായി പെരുമാറുന്നതായും, മീറ്റർ നിരക്കുകളിൽ തിരിമറി നടത്തുന്നതായും പരാതികളുണ്ട്. തെറ്റായ വഴികളിലൂടെ യാത്രക്കാരെ കൊണ്ടുപോകുന്നത് ഒഴിവാക്കാനും ആശയവിനിമയം സുഗമമാക്കാനും കന്നഡ നിർബന്ധമാക്കുന്നത് സഹായിക്കുമെന്ന് പ്രൈവറ്റ് ട്രാൻസ്‌പോർട്ട് ഓർഗനൈസേഷൻ ഫെഡറേഷൻ പ്രസിഡന്റ് നടരാജ് ശർമ്മ പറഞ്ഞു. തമിഴ്‌നാട്ടിലും ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്ന വേളയിൽ പ്രാദേശിക ഭാഷാ പരിജ്ഞാനം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ‘കന്നഡ അറിയുന്നവർക്ക് മാത്രം ഡ്രൈവിംഗ് ലൈസൻസ്’ എന്ന മുറവിളി സംസ്ഥാനത്ത് ശക്തമാകുമ്പോൾ, കുടിയേറ്റ തൊഴിലാളികൾ കൂടുതലുള്ള നഗരത്തിൽ സർക്കാർ എത്തരത്തിലുള്ള നിലപാടായിരിക്കും സ്വീകരിക്കുക എന്നത് ഉറ്റുനോക്കപ്പെടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]