കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പീഡനം നടന്നുവെന്ന് യുവനടി പരാതിയിൽ ചൂണ്ടിക്കാട്ടിയ കാരവൻ അന്വേഷണസംഘം കണ്ടെത്തി. ശനിയാഴ്ച രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് മുൻപായി പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.
കണ്ടെത്തിയ കാരവനുള്ളിൽ സിസിടിവി ക്യാമറകൾ ലഭ്യമല്ല. എന്നാൽ, സംഭവസമയത്ത് കാരവന് പുറത്തുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത് കേസിൽ നിർണായക തെളിവാകുമെന്നാണ് കരുതപ്പെടുന്നത്.
സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന കൂടുതൽ ചലച്ചിത്ര പ്രവർത്തകരെ പോലീസ് വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും. ഇവരുടെ മൊഴികൾ രേഖപ്പെടുത്തുന്നതിലൂടെ പരാതിയിലെ വസ്തുതകൾ കൂടുതൽ വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
നിലവിൽ സബ് ജയിലിൽ കഴിയുന്ന രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും പോലീസിന്റെ കസ്റ്റഡി അപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും. അന്ന് തന്നെ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി അന്വേഷണം ശക്തമാക്കാനാണ് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ തീരുമാനം.
ഈ വർഷം ജനുവരിയിൽ ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് കാരവനുള്ളിൽ രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് യുവനടിയുടെ പരാതി. സംഭവത്തെത്തുടർന്ന് മാനസികാഘാതത്തിലായിരുന്ന നടി കഴിഞ്ഞ ആഴ്ചയാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിന് പിന്നാലെ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]