ബെംഗളൂരു : ബന്ദിപ്പുരിനും നാഗർഹോളെ വനമേഖലയ്ക്കും ഇടയിൽ കോഴിക്കാട് സ്വദേശിയുടെ കാർ ആക്രമിച്ച് ഒന്നരക്കോടിയുടെ സ്വർണം കവർന്ന സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റുചെയ്തതായി ചാമരാജനഗർ ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. ബി.ടി. കവിത അറിയിച്ചു. കണ്ണൂർ സ്വദേശി കെ. നിസാമുദ്ദീൻ (31), കുടക് നാപോക് കൊളക്കേരിയിൽ താമസിക്കുന്ന ജി.എച്ച്. സുഹേൽ ഖാൻ (22), തൃശ്ശൂർ ചാലക്കുടിയിലെ പുതുക്കാടൻ ഹൗസിൽ താമസിക്കുന്ന വിജു ജോൺ (40) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
വിജു ജോണാണ് കേസിലെ മുഖ്യസൂത്രധാരനെന്നും മറ്റ് രണ്ടുപേർ അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും പോലീസ് പറഞ്ഞു. മലയാളികളായ രണ്ടു പ്രതികളെ കേരളത്തിലെത്തിയാണ് പോലീസ് അറസ്റ്റുചെയ്തത്. നവംബർ 20-ന് രാത്രിയാണ് കൊടുവള്ളി സ്വദേശിയായ സ്വർണപ്പണിക്കാരൻ വിനുവിന്റെ കാർ ആക്രമിച്ച് സ്വർണം കവർന്നത്. ബന്ദിപ്പുർ-കേരള റൂട്ടിൽ നാഗർഹോളെയിലെ മൂലെഹോളിലേക്കുള്ള മദ്ദൂർ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം രാത്രി എട്ടിനാണ് ആക്രമണം നടന്നത്.
മാണ്ഡ്യയിലെ ഒരു സ്വർണപ്പണിക്കാരനിൽനിന്ന്് വിനു സ്വർണക്കട്ടി വാങ്ങി സുഹൃത്തിനൊപ്പം കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന 1.2 കിലോഗ്രാം സ്വർണക്കട്ടിയാണ് ആറംഗസംഘം കൊള്ളയടിച്ചത്. വിനുവും സുഹൃത്തും മദ്ദൂർ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെത്തി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉടൻ ഗുണ്ടൽപേട്ട് ടൗൺ പോലീസെത്തി. പരിശോധനനടത്തി. ഗുണ്ടൽപേട്ട് പോലീസ് ബന്ദിപ്പുർ റൂട്ടിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ സമഗ്രമായി പരിശോധിച്ച് കോൾ റെക്കോഡ് അടക്കം പിന്തുടർന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കുറ്റകൃത്യത്തിന് ഉപയോഗിച്ച ഒരു മൊബൈൽ ഫോണും കാറും പ്രതികളിൽനിന്ന് പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ മൂവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഘത്തിലെ ശേഷിക്കുന്നവരെ തിരിച്ചറിയാനും അറസ്റ്റുചെയ്യാനും ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]