ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുമായി ബന്ധമുള്ള യുവാവിനെ തമിഴ്‌നാട്ടിൽ അറസ്റ്റുചെയ്ത സംഭവത്തിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു.
നേരത്തേ തമിഴ്‌നാട് പോലീസിന്റെ പ്രത്യേകസംഘമായിരുന്നു അന്വേഷണംനടത്തിയത്. ഏറെ സങ്കീർണമായ കേസായതിനാൽ എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
ലഷ്കറെ തൊയ്ബയുമായി അടുപ്പമുണ്ടായിരുന്ന ബിഹാർ സ്വദേശി അഖ്‌ലത്തൂർ മുഹമ്മദിനെ (22) ഏപ്രിൽ 26-നാണ് പോലീസ് അറസ്റ്റുചെയ്തത്.
ചെങ്കൽപ്പെട്ടിലെ കെട്ടിടനിർമാണസ്ഥലത്ത് പെയിന്ററായി ജോലിചെയ്യുകയായിരുന്ന ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ഭീകരസംഘടനയുമായുള്ള അടുപ്പം വ്യക്തമായത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായും ലഷ്കറെ തൊയ്ബയുടെ കീഴിൽ ആയുധപരിശീലനംനേടാൻ പാക് അധിനിവേശ കശ്മീരിലേക്ക് പോകാൻശ്രമിച്ചതായും മുഹമ്മദ് മൊഴിനൽകി.
ഐടിഐ പഠനം പൂർത്തിയാക്കിയശേഷം ആയുധപരിശീലനത്തിൽ തത്പരനായ മുഹമ്മദ് അതുവഴി ലഷ്കറെ തൊയ്‌ബയുമായി അടുപ്പംസ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു.
സ്വന്തം ഗ്രാമത്തിൽ ജോലിലഭിക്കാതായതോടെയാണ് തമിഴ്നാട്ടിലെത്തിയത്. ജോലിയിൽനിന്നുകിട്ടുന്ന വരുമാനത്തിന്റെ ഒരുവിഹിതം അക്രമാസക്തമായ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ഇയാൾ കരുതിവെച്ചു. ഇതിൽ പ്രധാനം ആയുധങ്ങൾ വാങ്ങലായിരുന്നെന്നും പോലീസ് വെളിപ്പെടുത്തി.
ആറുവർഷമായി അതിർത്തിക്കപ്പുറത്തുള്ള ലഷ്കറെ തൊയ്ബ റിക്രൂട്ടർമാരുമായി മുഹമ്മദ് ബന്ധപ്പെട്ടിരുന്നതായും അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തി. ഇയാളിൽനിന്ന് പിടിച്ചെടുത്ത മൊബൈൽഫോണിൽനിന്ന് നിർണായകമായ പലവിവരങ്ങളും ലഭിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]