ബെംഗളൂരു : മറാഠിഭാഷ സംസാരിക്കാത്തതിന് ബെലഗാവിയിൽ കർണാടക ആർ.ടി.സി. ബസ് കണ്ടക്ടറെ മർദിച്ചെന്ന് പരാതി. മഹാദേവപ്പ മല്ലപ്പ ഹുക്കേരിക്കാണ് (51) മർദനമേറ്റത്. ഇയാളെ ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്ര അതിർത്തിപ്രദേശമായ സുലേഭാവിയിലാണ് സംഭവം. ബസിൽ കയറിയ, മറാഠി സംസാരിക്കുന്ന പെൺകുട്ടി ടിക്കറ്റെടുക്കുന്നതിനിടെ കണ്ടക്ടറോട് മറാഠി സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയോട് കന്നഡ സംസാരിക്കാൻ കണ്ടക്ടറും ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി പെൺകുട്ടിയും കണ്ടക്ടറുമായി തർക്കമുണ്ടായി. ഇതിന്റെ തുടർച്ചയായി പ്രദേശത്തെ കുറച്ചാളുകൾ കൂടിച്ചേർന്ന് തന്നെ മർദിക്കുകയായിരുന്നെന്ന് മഹാദേവപ്പ പറഞ്ഞു.
അതേസമയം, തന്റെ നേരേ അതിക്രമം കാണിച്ചെന്നാരോപിച്ച് പെൺകുട്ടി പോലീസിൽ പരാതി നൽകി. പരാതിയിൽ മഹാദേവപ്പയുടെ പേരിൽ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടത്തു.
സംഭവം കന്നഡ-മറാഠി ഭാഷാ പ്രശ്നം നിലനിൽക്കുന്ന ബെലഗാവിയിൽ സംഘർഷത്തിന് കാരണമായി. കന്നഡ അനുകൂല പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കണ്ടക്ടറെ ആക്രമിച്ചവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ചിത്രദുർഗയിൽ കർണാടക നവനിർമാണ സേനയുടെ പ്രവർത്തകർ മഹാരാഷ്ട്ര ആർ.ടി.സി.ബസ് തടഞ്ഞു നിർത്തി ഡ്രൈവറുടെ മുഖത്ത് മഷി പുരട്ടി.
ബെംഗളൂരുവിൽനിന്ന് പുണെക്ക് പോകുന്ന ബസാണ് തടഞ്ഞ് നിർത്തിയത്. ചിത്രദുർഗയ്ക്കും ഹിരിയൂരിനും ഇടക്കുള്ള ഗുയിലാലു ടോൾ പ്ലാസയിലായിരുന്നു സംഭവം
