ചന്നപട്ടണ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിഖിലിന്മേൽ സമ്മർദ്ദമെന്ന് കുമാരസ്വാമി

ബെംഗളൂരു : ചന്നപട്ടണ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥിയായി ജെ.ഡി.എസിന്റെ നിഖിൽ കുമാരസ്വാമിയെ ഉടൻ പ്രഖ്യാപിച്ചേക്കും.

തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ മുന്നോടിയായി ശനിയാഴ്ച മണ്ഡലത്തിലെ ബിഡദിയിൽ പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും യോഗംവിളിച്ചിരുന്നു.

സ്ഥാനാർഥിയാകാൻ നിഖിലിനുമേൽ പ്രവർത്തകരുടെയും നേതാക്കളുടെയും സമ്മർദമുണ്ടെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി യോഗത്തിനുശേഷം പറഞ്ഞു.

നിഖിലിനെ സ്ഥാനാർഥിയാക്കാൻ പാർട്ടിയിൽ ഏതാണ്ട് ധാരണയായിരുന്നു. കഴിഞ്ഞയാഴ്ച മണ്ഡലത്തിൽ നടന്ന പൊതുയോഗങ്ങളിൽ നിഖിലിനെ മുന്നിൽനിർത്തിയാണ് കുമാരസ്വാമി പങ്കെടുത്തത്.

ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരോതവണ മത്സരിച്ച് പരാജയപ്പെട്ട നിഖിൽ ഇത്തവണ ചന്നപട്ടണയിൽ മത്സരിക്കാനില്ലെന്ന്

നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തനരംഗത്തിറങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞിരുന്നു. നിഖിൽ സ്ഥാനാർഥിയാകില്ലെന്ന്‌ കുമാരസ്വാമിയും പറഞ്ഞിരുന്നു. വിജയപ്രതീക്ഷ മുന്നിൽക്കണ്ടാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന.

ജെ.ഡി.എസിന് ശക്തിയുള്ള മണ്ഡലമാണ് ചന്നപട്ടണ. കഴിഞ്ഞ രണ്ടുതവണ കുമാരസ്വാമിയെ വിജയിപ്പിച്ച മണ്ഡലംകൂടിയാണിത്. ലോക്‌സഭാംഗമായതോടെ കുമാരസ്വാമി രാജിവെച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

അതേസമയം, മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് ശക്തമായശ്രമം നടത്തുന്നുണ്ട്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.

മണ്ഡലത്തിൽ സജീവസാന്നിധ്യമാണ് ഇപ്പോൾ ശിവകുമാർ. കോൺഗ്രസ് സ്ഥാനാർഥിയെ നിശ്ചയിച്ചിട്ടില്ല. മഹാരാഷ്ട്ര, ത്ധാർഖണ്ഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനൊപ്പം ചന്നപട്ടണ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us