മുഡ അഴിമതി; സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ള പ്ലോട്ടുകൾ തിരിച്ചെടുത്തു 

ബെംഗളൂരു: മുഡ അഴിമതി കേസില്‍ സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുളള പ്ലോട്ടുകള്‍ അധികൃതർ തിരിച്ചെടുത്തു.

14 പ്ലോട്ടുകളും മുഡ തിരിച്ചെടുക്കാൻ തീരുമാനിച്ചതായി കമ്മീഷണർ അറിയിച്ചു.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് 3.16 ഏക്കറിന് പകരം നല്‍കിയ ഭൂമിയാണ് തിരിച്ചെടുത്തത്.

നിയമാവലിയില്‍ പ്ലോട്ടുകള്‍ തിരിച്ചെടുക്കാനുളള വകുപ്പുണ്ടെന്ന് മുഡ വ്യക്തമാക്കി.

ലോകായുക്ത – ഇഡി കേസുകളില്‍ പ്രതി ചേർക്കപ്പെട്ടതോടെയായിരുന്നു ബി എം പാർവതി പ്ലോട്ടുകള്‍ തിരികെ നല്‍കിയത്.

നേരത്തെ വിവാദമായ ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യയുടെ ഭാര്യ രംഗത്തെത്തിയിരുന്നു.

ഇക്കാര്യം ഉന്നയിച്ച്‌ പാർവതി മൈസൂരു നഗരവികസന അതോറിറ്റിക്ക് കത്തെഴുതിയിരുന്നു.

ലോകായുക്ത – ഇഡി കേസുകളില്‍ രണ്ടാം പ്രതിയാണ് ബി എം പാർവതി.

മൈസൂരുവിലെ കേസരെ വില്ലേജില്‍ പാർവതിയുടെ പേരിലുണ്ടായിരുന്ന 3.16 ഏക്കർ ഭൂമി ഏറ്റെടുത്തായിരുന്നു നഗര വികസന അതോറിറ്റി വിജയനഗറില്‍ 14 പ്ലോട്ടുകള്‍ പകരം നല്‍കിയത്.

ഇതുവഴി സിദ്ധരാമയ്യയുടെ കുടുംബം 56 കോടി രൂപയുടെ അനധികൃത സമ്പാദ്യം നേടിയെന്നാണ് കേസ്.

മുഡ അഴിമതി കേസില്‍ കള്ളപ്പണം വെളുപ്പിച്ചതിന് ഒരു തെളിവും ഇ ഡിയുടെ കയ്യിലില്ലെന്ന വാദവുമായി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.

ഒരു പണമിടപാടും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല.

ഭാര്യ പാർവതിക്ക് വിവാദങ്ങളിലും രാഷ്ട്രീയത്തിലും താല്പര്യമില്ല.

അതുകൊണ്ട് 14 പ്ലോട്ടുകളും തിരിച്ചുനല്‍കാൻ അവർ സ്വയം തീരുമാനിച്ചതാണെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് മുഡ അഴിമതിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യ അടക്കമുള്ളവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തത്.

മുഡ അഴിമതിയില്‍ ലോകായുക്ത പോലീസിന്റെ നാല് സ്‌പെഷ്യല്‍ ടീമുകള്‍ അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.

ഇഡി അന്വേഷണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

ബിജെപിയുടെ തിരക്കഥയുടെ ഭാഗമാണ് ഇഡി കേസെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us