കന്നഡക്കാർക്കുള്ള തൊഴിൽ സംവരണ ബില്ലിനെതിരേ നൽകിയ പൊതുതാൽപര്യ ഹർജി കർണാടക ഹൈക്കോടതി തള്ളി

ബെംഗളൂരു : കർണാടകത്തിലെ സ്വകാര്യവ്യവസായമേഖലയിൽ കന്നഡികർക്ക് 75 ശതമാനംവരെ ജോലിസംവരണം ലക്ഷ്യമിട്ട് സർക്കാർ തയ്യാറാക്കിയ ബില്ലിനെതിരേ നൽകിയ പൊതുതാത്പര്യഹർജി ഹൈക്കോടതി തള്ളി.

ബില്ലിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്ത് ഡോ. ആർ. അമൃതലക്ഷ്മി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്.

ബില്ലിലെ ഭരണഘടനാപരമായ വെല്ലുവിളികൾ പരിഹരിക്കുന്നതുവരെ അത് പിൻവലിക്കണമെന്നും നടപ്പാക്കുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

പഞ്ചാബിലെയും ഹരിയാണയിലെയും സമാനമായ തൊഴിൽ സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് ആ സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾ വിധിച്ചകാര്യവും ചൂണ്ടിക്കാട്ടിയിരുന്നു.

പക്ഷേ, ഹർജിയിൽ എതിർക്കുന്നത് ഒരു ബില്ലിനെമാത്രമാണെന്നും അതിന് നിയമത്തിന്റെ സ്വഭാവം വന്നിട്ടില്ലെന്നും പറഞ്ഞാണ് കോടതി തള്ളിയത്.

ഹർജി അനവസരത്തിലുള്ളതാണെന്നുപറഞ്ഞ കോടതി, ഹർജിയിൽ ഉന്നയിച്ച കാര്യങ്ങളിൽ അഭിപ്രായം പറയാതെ തള്ളുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us