ബെംഗളൂരു: നഗരത്തിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താൻ വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക് സിറ്റി പോലീസ് പരിധികളിൽ വ്യാപക റെയ്ഡ്. ‘ഓപ്പറേഷൻ മുക്ത’ എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി ഓഗസ്റ്റ് 8 ശനിയാഴ്ച 50-ഓളം കേന്ദ്രങ്ങളിലാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്. പരിശോധനയിൽ സംശയാസ്പദമായി കണ്ടെത്തിയ രണ്ടായിരത്തോളം ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുക്കുകയും അവരുടെ രേഖകൾ വിശദമായി പരിശോധിക്കുകയും ചെയ്തുവരികയാണ്.
വർത്തൂർ, കടുഗോഡി, മാറത്തഹള്ളി, ബെല്ലന്ദൂർ, ഇലക്ട്രോണിക് സിറ്റി, ബെഗൂർ, ബന്ദേപാളയ തുടങ്ങിയ പ്രദേശങ്ങളിലെ താമസസ്ഥലങ്ങളിലാണ് പ്രധാനമായും പോലീസ് സംഘം റെയ്ഡ് നടത്തിയത്. നൂറിലധികം ഷെഡുകളുള്ള പ്രധാന കേന്ദ്രങ്ങളിൽ താമസിക്കുന്ന ഓരോ പുരുഷന്റെയും സ്ത്രീയുടെയും രേഖകൾ പോലീസുകാർ പരിശോധിച്ചു. ഇവിടെ താമസിക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ, പാൻ കാർഡുകൾ, വോട്ടർ ഐഡികൾ തുടങ്ങിയവ ശേഖരിച്ച് പരിശോധിച്ച് വരികയാണ്. നിലവിൽ കസ്റ്റഡിയിലെടുത്ത രണ്ടായിരത്തോളം പേരിൽ 15 പേർ അനധികൃതമായി തങ്ങുന്ന കുടിയേറ്റക്കാരാണെന്ന് പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യക്തികൾ നൽകുന്ന വിവരങ്ങളും അവരുടെ കൈവശമുള്ള രേഖകളിലെ വിവരങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രദേശവാസികളിൽ നിന്ന് എസ്‌ഐആർ വിവരങ്ങൾ, ജന്മനാട്, പോസ്റ്റ് ഓഫീസ്, പ്രാദേശിക പോലീസ് സ്റ്റേഷൻ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ്ങിന്റെ നിർദ്ദേശപ്രകാരമാണ് ഓപ്പറേഷൻ മുക്ത നടപ്പിലാക്കിയതെന്ന് വൈറ്റ്ഫീൽഡ് ഡിവിഷൻ ഡിസിപി സൈദുലു അദാവത് അറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ഞൂറിലധികം പോലീസ് ഉദ്യോഗസ്ഥർ ഈ റെയ്ഡിൽ പങ്കെടുത്തു.
പരിശോധനയ്ക്കിടെ വിദേശ പൗരന്മാരെ കണ്ടെത്തുകയാണെങ്കിൽ അവരുടെ രേഖകൾ കൃത്യമായി പരിശോധിക്കുമെന്നും, രേഖകളിൽ എന്തെങ്കിലും അപാകതയോ സംശയമോ തോന്നിയാൽ കൂടുതൽ അന്വേഷണത്തിനായി അവരെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിന് (FRRO) മുന്നിൽ ഹാജരാക്കുമെന്നും ഡിസിപി വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, അനധികൃതമായി നഗരത്തിൽ താമസിക്കുന്ന വിദേശ പൗരന്മാരെ സ്വന്തം രാജ്യത്തേക്ക് തിരികെ അയക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
