ബെംഗളൂരു: വിജ്ഞാൻ നഗറിലെ വില്ലയിൽ റിട്ടയേർഡ് നേവി ക്യാപ്റ്റൻ നവീൻ ചന്ദ്ര ഭട്ട്, ഭാര്യ ശ്യാമള ഭട്ട് എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതിയായ 33 കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ രോഹൻ ചന്ദ്രയ്ക്ക് മാനസിക അസുഖങ്ങൾ ഇല്ലെന്നും, കൊലപാതകത്തിന് കാരണം കുടുംബപരമായ തർക്കങ്ങളാണെന്നും പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബെംഗളൂരുവിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.
കൊലപാതകം നടന്ന സമയത്ത് രോഹന് സ്കീസോഫ്രീനിയ (Schizophrenia) എന്ന ഗുരുതരമായ മാനസികരോഗവും കടുത്ത ഉത്കണ്ഠയും ഉണ്ടായിരുന്നുവോ എന്നതായിരുന്നു അന്വേഷണസംഘത്തെ പ്രധാനമായും അലട്ടിയിരുന്ന ചോദ്യം. ആക്രമണത്തിന് സാക്ഷിയാവുകയും ദമ്പതികളെ മണിപ്പാൽ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കുകയും ചെയ്ത അയൽവാസി ഡോ. മാധവി നായരിൽ നിന്നാണ് പോലീസിന് രോഹന്റെ മാനസികാവസ്ഥയെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത്. രോഹന് കടുത്ത ഉത്കണ്ഠയും സ്കീസോഫ്രീനിയയും ഉണ്ടെന്ന് മാതാവ് ശ്യാമള തന്നോട് പറഞ്ഞിരുന്നതായി ഡോക്ടർ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് രോഹനെ വിശദമായ പരിശോധനയ്ക്കായി നിംഹാൻസ് (Nimhans) ആശുപത്രിയിലേക്ക് മാറ്റിയത്.
എന്നാൽ, ഒരാഴ്ച നീണ്ട നിരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം നിംഹാൻസിലെ ഡോക്ടർമാർ രോഹന് മാനസിക പ്രശ്നങ്ങളില്ലെന്ന് സാക്ഷ്യപ്പെടുത്തുകയായിരുന്നു. പ്രതിക്ക് സ്കീസോഫ്രീനിയയുടെയോ മറ്റ് മാനസിക സമ്മർദ്ദങ്ങളുടെയോ യാതൊരു ലക്ഷണവുമില്ലെന്നും പൂർണ്ണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ റിപ്പോർട്ട് നൽകി. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും കോടതിയിൽ ഹാജരാക്കാനും തടസ്സമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതെന്ന് വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സൈദുലു അദാവത്ത് അറിയിച്ചു.
അമേരിക്കയിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI) ബിരുദാനന്തര ബിരുദം നേടിയ രോഹൻ, ഒരു എഐ സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങാൻ ആഗ്രഹിച്ചിരുന്നു. ഇതിനായി മാതാപിതാക്കളോട് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും, ആദ്യം ഒരു ജോലി കണ്ടെത്താനായിരുന്നു മാതാപിതാക്കളുടെ നിർദ്ദേശം. ഇതിനുപുറമേ, തന്റെ ജിയോ മൊബൈൽ നമ്പർ എയർടെല്ലിലേക്ക് പോർട്ട് ചെയ്യാൻ പിതാവ് അനുവദിക്കാതിരുന്നതും രോഹനെ പ്രകോപിപ്പിച്ചു. ഏറെ നാളായി ഉപയോഗിക്കുന്ന ഈ നമ്പർ മാറ്റാൻ പിതാവ് വിസമ്മതിച്ചതിനെച്ചൊല്ലി ഫെബ്രുവരി 11-ന് വീട്ടിൽ കടുത്ത തർക്കമുണ്ടാവുകയും, ഇത് ക്രൂരമായ കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
നാൽപ്പതോളം സാക്ഷികളുടെ മൊഴികളും ഫോറൻസിക് റിപ്പോർട്ടുകളും ഉൾപ്പെടെ 500 ഓളം പേജുകളുള്ള വിപുലമായ കുറ്റപത്രമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കൊലപാതകം നടന്ന സമയത്ത് രോഹന്റെ വസ്ത്രത്തിൽ പുരണ്ടിരുന്ന രക്തക്കറകൾ കൊല്ലപ്പെട്ട മാതാപിതാക്കളുടേത് തന്നെയാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഇതോടെ രോഹൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന കാര്യം സംശയങ്ങൾക്കിടയില്ലാത്തവിധം തെളിയിക്കാൻ പോലീസിന് സാധിച്ചു.
