ബെംഗളൂരു: മഡിവാളയിൽ ഇരുപതുകാരിയായ മലയാളി കോളേജ് വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ നിർണായക തെളിവുകൾ പുറത്തുവന്നു. കുറ്റം സമ്മതിച്ച് പ്രതിയായ സുൽത്താൻ ബത്തേരി സ്വദേശി ഹൈനസ് പെൺകുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സംഭവം വിവാദമായതോടെ കർണാടക പോലീസ് കമ്മീഷണർ നേരിട്ട് ഇടപെട്ട് ഡിസിപിയെ വിളിപ്പിക്കുകയും കേസെടുക്കാൻ വൈകിയതിൽ വിശദീകരണം തേടുകയും ചെയ്തു. പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചതിനെ തുടർന്ന് കേസ് മഡിവാളയിൽ നിന്നും ആടുഗോഡി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആടുഗോഡി എസിപിക്കാണ് നിലവിൽ അന്വേഷണ ചുമതല.
പരാതി നൽകാനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ എസ്.ഐക്കെതിരെയും വീഴ്ച വരുത്തിയ മഡിവാള പോലീസിനെതിരെയും കർശന നടപടിയുണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ ഇരയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. അതിനിടെ, പ്രതി കേരളത്തിലേക്ക് കടന്നതായാണ് സൂചന. ഇയാളെ കണ്ടെത്താനായി കർണാടക പോലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട്.
സുഹൃത്തുക്കളുടെ കഫേയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന കോളേജ് വിദ്യാർത്ഥിനിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ഈ മാസം 12-ന് കഫേ പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഒത്തുകൂടലിനിടെയായിരുന്നു സംഭവം. കഫേ തുടങ്ങാൻ ഒത്താശകൾ ചെയ്തു നൽകിയ ഹൈനാസ് എന്നയാളും സുഹൃത്തുക്കളുടെ വീട്ടിൽ എത്തിയിരുന്നു. ഭക്ഷണം വാങ്ങാൻ മറ്റുള്ളവർ പുറത്തുപോയ സമയത്താണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
വിവരമറിഞ്ഞ് ചോദ്യം ചെയ്ത സുഹൃത്തുക്കളെയും പെൺകുട്ടിയെയും ഇയാൾ കുപ്പി പൊട്ടിച്ച് ആക്രമിക്കാൻ തുനിയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിയുടെ സ്വാധീനത്തിന് വഴങ്ങി ആദ്യഘട്ടത്തിൽ പരാതി സ്വീകരിക്കാൻ തയ്യാറാകാതിരുന്ന മഡിവാള പോലീസ്, ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറായത്.
ഭീഷണിക്ക് വഴങ്ങാതെ പെൺകുട്ടിയും സുഹൃത്തുക്കളും അടുത്ത ദിവസം മഡിവാള പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും രാവിലെ 7 മുതൽ രാത്രി 11 വരെ കാത്തുനിർത്തിച്ചിട്ടും പരാതി എടുക്കാൻ പോലീസ് കൂട്ടാക്കിയില്ല. വൈദ്യപരിശോധന വേണമെന്ന ആവശ്യവും നിരസിച്ച പോലീസ്, കേസ് ഒത്തുതീർപ്പാക്കാനാണ് നിർദ്ദേശിച്ചത്.
ഇതിനിടെ സ്റ്റേഷനുള്ളിൽ വെച്ചുതന്നെ പ്രതി ഹൈനാസും കൂട്ടാളിയായ ഗുണ്ടാ നേതാവ് സുരേഷും ചേർന്ന് തങ്ങളെ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടിയും സുഹൃത്തുക്കളും പറയുന്നു. പോലീസിന്റെ നിർബന്ധത്തിന് വഴങ്ങി പരാതിയില്ലെന്ന് എഴുതി നൽകി മടങ്ങിയ ഇവരെ പ്രതികൾ താമസസ്ഥലത്ത് വെച്ചും ആക്രമിച്ചു. ഇതിന് പിന്നാലെയാണ് പെൺകുട്ടി ഡിസിപിയെ നേരിട്ട് സമീപിച്ച് പരാതി നൽകിയത്. ഡിസിപിയുടെ കർശന നിർദേശപ്രകാരം കേസ് എടുത്തുവെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല.
