തിരുവനന്തപുരം: കേരളത്തിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായക നടപടികളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് കടക്കുന്നു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ എംഎൽഎമാരെയും അടിയന്തരമായി തലസ്ഥാനത്തേക്ക് വിളിച്ചുവരുത്തി. മുഖ്യമന്ത്രി സ്ഥാനത്തിനായി മുതിർന്ന നേതാക്കൾക്കിടയിൽ വടംവലി ശക്തമായതോടെ, എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ഗ്രൂപ്പ് നേതാക്കൾ. ഹൈക്കമാൻഡ് പ്രതിനിധികളായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്തെത്തും. ഔദ്യോഗിക നിയമസഭാ കക്ഷിയോഗത്തിന് മുന്നോടിയായി എംഎൽഎമാരെ നേരിട്ട് കണ്ട് അഭിപ്രായം തേടാനാണ് നിരീക്ഷകരുടെ നീക്കം.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ എംഎൽഎമാർക്ക് തങ്ങളുടെ അഭിപ്രായം രഹസ്യമായി രേഖപ്പെടുത്താൻ അവസരമൊരുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോട് ആവശ്യപ്പെട്ടു. നിരീക്ഷകർ അല്ലാത്തവർ ഈ ചർച്ചകളിൽ പങ്കെടുക്കരുതെന്നാണ് സതീശൻ പക്ഷത്തിന്റെ പ്രധാന ആവശ്യം. പ്രത്യേകിച്ച്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ സാന്നിധ്യത്തിൽ എംഎൽഎമാർ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും, അവർ ചർച്ചകളിൽ ഉണ്ടാകാൻ പാടില്ലെന്നും സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. 25 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് സതീശൻ കണക്കുകൂട്ടുന്നത്.
അതേസമയം, പാർട്ടിയിലെ മറ്റ് പ്രമുഖ നേതാക്കളും അവകാശവാദങ്ങളുമായി രംഗത്തുണ്ട്. 45 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് കെ.സി. വേണുഗോപാൽ അവകാശപ്പെടുമ്പോൾ, 25 എംഎൽഎമാർ തന്നോടൊപ്പമുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ പക്ഷം. നേതാക്കൾക്കിടയിലെ ഈ ചേരിപ്പോരിനിടയിൽ വി.ഡി. സതീശനായി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രചാരണമാണ് അനുയായികൾ ആരംഭിച്ചിരിക്കുന്നത്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് ഇമെയിൽ അയക്കാൻ പ്രൊഫഷണൽ കോൺഗ്രസ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി ആഹ്വാനം നടക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവർഷം തെരുവിൽ ഇറങ്ങി പോരാട്ടം നയിച്ച നേതാവാണ് സതീശനെന്നും, എംപിമാരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും ഈ സന്ദേശങ്ങളിൽ ആവശ്യപ്പെടുന്നു. ഗ്രൂപ്പുകളിൽ നടക്കുന്ന ഈ നീക്കങ്ങൾ പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
