ജബൽപുർ ബോട്ടപകടം: മകനെ നെഞ്ചോട് ചേർത്ത് ആ അമ്മ; നൊമ്പരമായി അവസാന ദൃശ്യങ്ങൾ പുറത്ത്; കാണാം

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുർ ബർഗി ഡാം റിസർവോയറിലുണ്ടായ ക്രൂസ് ബോട്ടപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട ബോട്ടിൽ വെള്ളം കയറിക്കൊണ്ടിരിക്കെ, നാലു വയസ്സുകാരനായ മകനെ മാറോടണച്ച് ചേർത്തുപിടിച്ചിരിക്കുന്ന ഒരമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അപകടത്തിന് ശേഷം കണ്ടെടുത്ത മൃതദേഹങ്ങളിൽ ഈ അമ്മയും കുഞ്ഞും ഒരേ ലൈഫ് ജാക്കറ്റിനുള്ളിൽ പരസ്പരം കെട്ടിപ്പിടിച്ചിരിക്കുന്ന നിലയിലായിരുന്നു. ജബൽപുർ ദുരന്തത്തിന്റെ ഏറ്റവും വേദനാജനകമായ കാഴ്ചയായി ഇത് മാറി. മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചപ്പോൾ സ്ഥലം സന്ദർശിച്ച മധ്യപ്രദേശ് കാബിനറ്റ് മന്ത്രി രാകേഷ് സിങ് അടക്കമുള്ളവർ വികാരാധീനരായി.

വ്യാഴാഴ്ച വൈകുന്നേരമായിരുന്നു വിനോദസഞ്ചാരികൾ സഞ്ചരിച്ച ക്രൂസ് ബോട്ട് അപകടത്തിൽപ്പെട്ടത്. ബോട്ട് മുങ്ങിത്തുടങ്ങിയ നിമിഷങ്ങളിൽ മാത്രമാണ് യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്തതെന്ന് പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ബോട്ട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിച്ചത്. ബോട്ടിന്റെ ഇടതുവശത്തിരുന്ന അമ്മയും മകനും മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലും പതറാതെ പരസ്പരം തുണയാകാൻ ശ്രമിച്ചതിന്റെ നേർചിത്രമാണ് പുറത്തുവന്ന വീഡിയോ. ഇതിനിടെ, ഈ സംഭവവുമായി ബന്ധപ്പെട്ട് വ്യാജ എഐ നിർമിത ചിത്രങ്ങളും പ്രചരിക്കുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

  തടാക കയ്യേറ്റങ്ങൾ ഒരാഴ്ചയ്ക്കകം ഒഴിപ്പിക്കണം; അടിയന്തര സർവേയ്ക്ക് എ.ഡി.സി ഉത്തരവ്

അപകടത്തിൽ ഇതുവരെ ഒമ്പത് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കാണാതായ ആറ് സഞ്ചാരികൾക്കായി തിരച്ചിൽ തുടരുകയാണ്. കുട്ടികളടക്കം നാൽപ്പതോളം പേർ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ഇതിൽ 28 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. കാലാവസ്ഥ പെട്ടെന്ന് മാറിയപ്പോൾ ബോട്ട് തിരിച്ചുവിടണമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും ഡ്രൈവർ അത് അവഗണിച്ചതാണ് അപകടത്തിന് കാരണമായതെന്ന് രക്ഷപ്പെട്ട യാത്രക്കാർ ആരോപിക്കുന്നു. ബോട്ടിനുള്ളിൽ വെള്ളം കയറിത്തുടങ്ങിയപ്പോൾ ലൈഫ് ജാക്കറ്റുകൾക്കായി യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തിയും തർക്കവും ഉണ്ടായതായും ഇവർ സാക്ഷ്യപ്പെടുത്തി.

  ബെംഗളൂരുവിൽ ബിഎംടിസി ബസിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു

സംഭവത്തിൽ സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. സുരക്ഷാവീഴ്ചകൾ പരിശോധിക്കുന്നതിനൊപ്പം ഇത്തരം ബോട്ടുകളുടെ പ്രവർത്തനം സംസ്ഥാനത്ത് താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. മുന്നറിയിപ്പുകൾ അവഗണിച്ച് യാത്ര തുടർന്നതും സുരക്ഷാ ഉപകരണങ്ങൾ യഥാസമയം നൽകാത്തതും ക്രിമിനൽ കുറ്റമായി പരിഗണിച്ച് കർശന നടപടിയുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി. ദുരന്തത്തിന്റെ ആഘാതത്തിൽ നടുങ്ങിയിരിക്കുകയാണ് പ്രദേശവാസികളും വിനോദസഞ്ചാരികളും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ അപകടം; മരിച്ചവരിൽ മലയാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us