ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ജന്മദിനമായ മെയ് 15-ന് സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങളുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. നേതൃമാറ്റമോ മന്ത്രിസഭാ വികസനമോ സംബന്ധിച്ച ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണെങ്കിലും, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് താൻ ചർച്ച നടത്തിയിട്ടില്ലെന്ന് ഡി.കെ. ശിവകുമാർ വ്യക്തമാക്കി. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാൻ താനും മുഖ്യമന്ത്രി സിദ്ധരാമയ്യയും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് സമ്മതിച്ച ഉപമുഖ്യമന്ത്രി, അത് പരിഹരിക്കേണ്ടത് ഹൈക്കമാൻഡാണെന്ന് കൂട്ടിച്ചേർത്തു. അതേസമയം, തന്റെ ജന്മദിനത്തോടനുബന്ധിച്ച് റോഡുകളിൽ നിയമവിരുദ്ധമായി ഫ്ലെക്സുകളോ പരസ്യങ്ങളോ സ്ഥാപിക്കരുതെന്ന് അദ്ദേഹം പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകി. നിയമം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാനും പിഴ ചുമത്താനും കോർപ്പറേഷൻ കമ്മീഷണർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരസ്യം നൽകാൻ ആഗ്രഹിക്കുന്നവർ നിയമാനുസൃതമായ മാർഗങ്ങൾ തേടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മന്ത്രിമാരായ സതീഷ് ജാർക്കിഹോളി, എം.ബി. പാട്ടീൽ എന്നിവരും പ്രതികരിച്ചു. നേതൃമാറ്റവും മന്ത്രിസഭാ വികസനവും ഹൈക്കമാൻഡ് തീരുമാനിക്കേണ്ട കാര്യമാണെന്ന് ഇരുവരും വ്യക്തമാക്കി. കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയിൽ ഡി.കെ. ശിവകുമാറിന്റെ ഡൽഹി യാത്രകൾ സ്വാഭാവികമാണെന്നും എം.ബി. പാട്ടീൽ പറഞ്ഞു.
മന്ത്രിസഭാ വികസനത്തിന് സാധ്യതയുണ്ടെന്ന് മന്ത്രി സന്തോഷ് ലാഡ് അഭിപ്രായപ്പെട്ടെങ്കിലും മെയ് 15-ന് രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന വാർത്തകൾ അദ്ദേഹം തള്ളിക്കളഞ്ഞു. മന്ത്രിമാരാകാൻ നിരവധി എം.എൽ.എമാർക്ക് താല്പര്യമുണ്ടെന്നും എന്നാൽ അന്തിമ തീരുമാനം പാർട്ടി നേതൃത്വത്തിന്റേതാണെന്നും അദ്ദേഹം ബല്ലാരിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കമാൻഡിന്റെ നിലപാട് എന്താകുമെന്ന ആകാംക്ഷയിലാണ് നിലവിൽ കർണാടകയിലെ കോൺഗ്രസ് ക്യാമ്പ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]