ബെംഗളൂരു: ദക്ഷിണേന്ത്യയിലെയും പടിഞ്ഞാറൻ ഇന്ത്യയിലെയും പ്രമുഖ ഐടി ഹബ്ബുകളെ ബന്ധിപ്പിക്കുന്ന വമ്പൻ യാത്രാ പദ്ധതിയായ പൂനെ – ബെംഗളൂരു ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ യാഥാർത്ഥ്യമാകുന്നു. ഭാരത്മാല പരിയോജനയ്ക്ക് കീഴിൽ വിഭാവനം ചെയ്തിരിക്കുന്ന ഈ എക്സ്പ്രസ് വേയുടെ അലൈൻമെന്റിന് കേന്ദ്ര സർക്കാർ വൈകാതെ അംഗീകാരം നൽകുമെന്നാണ് സൂചന. ഏകദേശം 700 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത സജ്ജമാകുന്നതോടെ നിലവിൽ 15 മണിക്കൂർ വേണ്ടിവരുന്ന യാത്രാസമയം വെറും ഏഴു മണിക്കൂറായി കുറയും. 45,000 കോടി മുതൽ 50,000 കോടി രൂപ വരെയാണ് പദ്ധതിയുടെ ആകെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.
ആറ് മുതൽ എട്ട് വരെ വരികളിലായി നിർമ്മിക്കുന്ന ഈ പാത കർണാടകയുടെയും മഹാരാഷ്ട്രയുടെയും സാമ്പത്തിക രംഗത്ത് വൻ മാറ്റങ്ങൾ കൊണ്ടുവരും. മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് ആരംഭിച്ച് സത്താറ, സാംഗ്ലി ജില്ലകളിലൂടെ കടന്ന് ബെലഗാവി, വിജയനഗര, ദാവണഗരെ വഴി കർണാടകയിൽ പ്രവേശിക്കുന്ന രീതിയിലാണ് എക്സ്പ്രസ് വേ വിഭാവനം ചെയ്തിരിക്കുന്നത്. പൂനെ ഔട്ടർ റിങ് റോഡിനെ ബെംഗളൂരുവിലെ സാറ്റലൈറ്റ് ടൗൺ റിങ് റോഡുമായി (STRR) ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി. അലൈൻമെന്റിന് അനുമതി ലഭിച്ചാലുടൻ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.
യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ചരക്ക് നീക്കം വേഗത്തിലാക്കാനും വ്യവസായ സംരംഭങ്ങളെ ആകർഷിക്കാനും ഈ എക്സ്പ്രസ് വേ സഹായിക്കും. പുതിയ ബിസിനസ് ഇടനാഴികൾ രൂപപ്പെടുന്നതോടെ മേഖലയിൽ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പടിഞ്ഞാറൻ മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും ഇടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കണ്ണിയായി ഈ പാത മാറുമെന്നും അധികൃതർ വിലയിരുത്തുന്നു. നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ദീർഘദൂര യാത്രക്കാർക്ക് സുഗമമായ പാത ഒരുക്കാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ബെംഗളൂരുവിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണ്ണായക നാഴികക്കല്ലാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]