തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ചൂടിന് ആശ്വാസമായി മഴയെത്തുന്നു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിങ്കളാഴ്ച മുതൽ 22-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം. ആകാശത്ത് കാർമേഘങ്ങൾ കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്.
ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് അപകടസാധ്യത വർധിപ്പിക്കും.
മനുഷ്യർക്കും മൃഗങ്ങൾക്കും പുറമെ വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വീട്ടുപകരണങ്ങൾക്കും ഇടിമിന്നൽ വലിയ നാശനഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ട്.
മഴ പ്രവചനമുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് കുറഞ്ഞിട്ടില്ല. ഇന്നും നാളെയും സാധാരണയെക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
പാലക്കാട് ജില്ലയിൽ 40 ഡിഗ്രി വരെയും കൊല്ലത്ത് 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രി വരെയും താപനില ഉയർന്നേക്കാം. തിരുവനന്തപുരത്ത് 36 ഡിഗ്രിയും മറ്റ് ജില്ലകളിൽ 37 ഡിഗ്രി വരെയും ചൂട് ഉയരാൻ സാധ്യതയുണ്ട്.
ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകളിലൊഴികെ വരും ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ തുടരാനാണ് സാധ്യത.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]