ബെംഗളൂരു: മാലിന്യക്കൂമ്പാരത്തിന് തീയിട്ടതിനെത്തുടർന്നുണ്ടായ വൻ തീപിടുത്തത്തിൽ അഞ്ച് പശുക്കൾ ചാവുകയും നിരവധി കടകൾ നശിക്കുകയും ചെയ്ത സംഭവത്തിൽ 49-കാരനെ ഡി.ജെ ഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ മുഹമ്മദ് ഇമ്രാൻ (49) ആണ് പിടിയിലായത്.
ഏപ്രിൽ ഏഴിന് പുലർച്ചെയായിരുന്നു നഗരത്തെ നടുക്കിയ ഈ സംഭവം നടന്നത്. ഒരു കന്നുകാലിത്തൊഴുത്തിനും പ്ലൈവുഡ് കടയ്ക്കും സമീപമുള്ള മാലിന്യക്കൂമ്പാരത്തിന് ഇമ്രാൻ തീയിടുകയായിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം തീ പടർന്നുപിടിക്കുകയും സമീപത്തെ കെട്ടിടങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു. ഈ സമയത്ത് തൊഴുത്തിൽ ഉറങ്ങിക്കിടന്നിരുന്ന അഞ്ച് പശുക്കളാണ് പൊള്ളലേറ്റ് ചത്തത്. കൂടാതെ, രണ്ട് പ്ലൈവുഡ് കടകൾ, ഒരു ചരക്ക് വാഹനം, നാല് ഇരുചക്ര വാഹനങ്ങൾ എന്നിവയും അഗ്നിക്കിരയായി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മാലിന്യത്തിന് തീയിടുന്നത് തന്റെ ശീലമാണെന്നും എന്നാൽ ഇത് ഇത്ര വലിയ അപകടമുണ്ടാക്കുമെന്ന് കരുതിയില്ലെന്നും ഇമ്രാൻ പോലീസിനോട് സമ്മതിച്ചു. അശ്രദ്ധമായി തീയിട്ടതിനാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]