ബെംഗളൂരു: അനന്തരവന്റെയും സംഘത്തിന്റെയും കുത്തേറ്റു ചികിത്സയിലായിരുന്ന 45 വയസ്സുകാരി മരിച്ചു. അഡുഗോഡി സ്വദേശി മഹേശ്വരിയാണ് ഞായറാഴ്ച പുലർച്ചെ അന്തരിച്ചത്. ഇതോടെ സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് എടുത്ത കേസ് കൊലപാതകമായി പോലീസ് മാറ്റി.
മഹേശ്വരിയുടെ മൂത്ത സഹോദരിയുടെ മകൾ ചാരലതയെ വിവാഹം കഴിച്ചത് കേസിലെ ഒന്നാം പ്രതിയായ മണികിരണാണ്. എന്നാൽ കുടുംബവഴക്കിനെത്തുടർന്ന് ചാരലത ഭർത്താവിനെ ഉപേക്ഷിച്ച് അമ്മൂമ്മയ്ക്കും മഹേശ്വരിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. പലതവണ ചാരലതയെ തിരികെ വിളിക്കാൻ മണികിരൺ ശ്രമിച്ചെങ്കിലും അവൾ വഴങ്ങിയില്ല.
ഇതേത്തുടർന്ന് മണികിരൺ തന്റെ അച്ഛൻ മണിവണ്ണൻ, സുഹൃത്തുക്കളായ മണിരാജ് (സ്റ്റീഫൻ), അഭിഷേക് എന്നിവരുമായി മഹേശ്വരിയുടെ വീട്ടിലെത്തി ചാരലതയെ ബലമായി കൊണ്ടുപോകാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച മഹേശ്വരിയെ സംഘം ഇരുമ്പ് വടികൊണ്ട് അടിക്കുകയും തുടയിൽ പലതവണ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതിനുശേഷം ചാരലതയെ ഇവർ ബലമായി കൊണ്ടുപോവുകയായിരുന്നു.
ആദ്യം സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മഹേശ്വരി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വീട്ടുകാർ പിന്നീട് ഇവരെ വിക്ടോറിയ ആശുപത്രിയിലേക്കും തുടർന്ന് മറ്റൊരു ആശുപത്രിയിലേക്കും മാറ്റി. ഇതിനിടെ ആരോഗ്യനില വഷളാവുകയും ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു.
തൊഴിലാളികളായ നാല് പ്രതികളും നിലവിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്. മരണത്തെത്തുടർന്ന് ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് നടപടികൾ ആരംഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]