ബെംഗളൂരു: ഏഷ്യയിലെ തന്നെ പ്രധാന ഐടി ഹബ്ബുകളിലൊന്നായ ഇലക്ട്രോണിക് സിറ്റിയിലെ നീലാദ്രി നഗർ റോഡ് അധികൃതരുടെ അനാസ്ഥയെത്തുടർന്ന് തകർന്നു തരിപ്പണമാകുന്നു. കുഴികൾ നിറഞ്ഞ റോഡ് മഴ പെയ്യുന്നതോടെ അക്ഷരാർത്ഥത്തിൽ ഒരു തടാകമായി മാറുകയാണ്. ദിവസേന ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഈ പാത ഇപ്പോൾ യാത്രക്കാർക്ക് പേടിസ്വപ്നമായി മാറിയിരിക്കുകയാണ്.
അപകടക്കെണിയായി കുഴികൾ
റോഡിലെ അശാസ്ത്രീയമായ നിർമ്മാണം കാരണം ചെറിയ മഴ പെയ്താൽ പോലും വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ല. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴികളുടെ ആഴം മനസ്സിലാക്കാൻ കഴിയാതെ വാഹനയാത്രക്കാർ നിരന്തരം അപകടങ്ങളിൽപ്പെടുന്നു.
രാത്രികാലങ്ങളിൽ തെരുവ് വിളക്കുകളുടെ അഭാവം കൂടിയാകുമ്പോൾ ഇരുചക്ര വാഹനയാത്രക്കാർ ആഴത്തിലുള്ള കുഴികളിൽ വീണ് പരിക്കേൽക്കുന്നത് പതിവായിരിക്കുകയാണ്. റോഡിലെ ചെളിവെള്ളത്തിലൂടെ വേണം കാൽനടയാത്രക്കാർക്ക് വഴി നടക്കാൻ.
പി ജി നിവാസികൾ പ്രതിസന്ധിയിൽ
ഈ പ്രദേശത്തെ 70 ശതമാനത്തോളം കെട്ടിടങ്ങളും പേയിംഗ് ഗസ്റ്റ് (PG) താമസ സൗകര്യങ്ങളാണ്. ഐടി കമ്പനികളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് യുവാക്കളും സ്ത്രീകളുമാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. ജോലിക്ക് പോകാൻ ഈ ‘നരകപാത’ ഉപയോഗിക്കേണ്ടി വരുന്നത് തങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതായി താമസക്കാർ പരാതിപ്പെടുന്നു.
പ്രതിഷേധവുമായി നാട്ടുകാർ
ഭീമമായ തുക നികുതിയായി ഒടുക്കിയിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
“വലിയ തുക നികുതി അടച്ചിട്ടും ഞങ്ങൾക്ക് മിനിമം നിലവാരമുള്ള ഒരു റോഡ് പോലും ലഭിക്കുന്നില്ല. ബിബിഎംപി (BBMP) ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണിതെന്ന് പ്രദേശവാസികൾ പറഞ്ഞു
ബന്ധപ്പെട്ട ബിബിഎംപി അല്ലെങ്കിൽ ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് അതോറിറ്റി (ELCIA) ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെട്ട് റോഡ് നന്നാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]