യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച സംഘത്തിന് നേരെ മലയാളി വെടിവെച്ചു. മഹാരാഷ്ട്രയിലെ താനെയിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മലയാളിയായ ജയൻ ശിവാനന്ദൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ് ചികിത്സയിലായിരുന്ന അക്ബർ അബ്ദുൾ ഷെയ്ഖ് ആണ് മരിച്ചത്.
കൈലാഷ് നഗറിലെ സ്‌കൂളിന് മുന്നിൽ വെച്ച് ഇന്നലെ രാവിലെ 11.30-ഓടെയാണ് സംഭവം നടന്നത്. അനു ഷെയ്ഖ് ഹില എന്ന യുവതിയെ അക്ബർ അബ്ദുൾ ഷെയ്ഖ്, അബ്ദുൾ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവരടങ്ങിയ സംഘം പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇവർ യുവതിയെ നിരന്തരം ശല്യം ചെയ്യുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.
ഇന്നലെയും സംഘം യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ സ്ഥലത്തെത്തിയ ജയൻ ഇവരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തർക്കം രൂക്ഷമായതിനെത്തുടർന്ന് ജയൻ അക്രമിസംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ അക്ബർ അബ്ദുൾ ഷെയ്ഖ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.പരിക്കേറ്റ അബ്ദുൾ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ കൽസേക്കർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുൻ സൈനികനായ ജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരിയെപ്പോലെ കരുതുന്ന യുവതിയെ അക്രമിസംഘം ഉപദ്രവിക്കാൻ ശ്രമിച്ചതിനാലാണ് പ്രതികരിച്ചതെന്ന്” ജയൻ പൊലീസിനോട് പറഞ്ഞു.
സംഭവത്തിന് ശേഷം യുവതിയുമായി സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ജയൻ പിടിയിലായത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]