പയ്യന്നൂർ: മംഗളൂരു അമൃത്‌ഭാരത് എക്‌സ്‌പ്രസിന് പയ്യന്നൂരിൽ അനുവദിച്ച ആദ്യ സ്റ്റോപ്പിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സ്വീകരണം നൽകാൻ അണികളില്ലാത്തത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. ഇന്നലെ പുലർച്ചെ 1.44-ന് സ്റ്റേഷനിലെത്തിയ മന്ത്രി, പ്ലാറ്റ്‌ഫോമിൽ സ്വീകരിക്കാൻ ആരുമില്ലാത്തതിൽ അതൃപ്തി പ്രകടിപ്പിക്കുകയും ആറ് മിനിറ്റോളം അവിടെ ചെലവഴിച്ച ശേഷം അതേ ട്രെയിനിൽ യാത്ര തുടരുകയും ചെയ്തു.
അമൃത്‌ഭാരത് ട്രെയിനിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചത് സുരേഷ് ഗോപിയുടെ ഇടപെടൽ മൂലമാണെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് മന്ത്രി നേരിട്ട് ട്രെയിനിലെത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ യാത്രാസമയത്തിലുണ്ടായ മാറ്റം അണികൾക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കി.
തിരുവനന്തപുരത്തുനിന്ന് വന്ദേഭാരതിൽ കണ്ണൂരിലെത്തി അവിടെനിന്ന് അമൃത്‌ഭാരതിൽ കയറാനായിരുന്നു മന്ത്രിയുടെ തീരുമാനം. എന്നാൽ വന്ദേഭാരത് രണ്ട് മണിക്കൂറിലേറെ വൈകിയത് അണികളെ ആശയക്കുഴപ്പത്തിലാക്കി. മന്ത്രിക്ക് വന്ദേഭാരതിൽ നിന്ന് അമൃത്‌ഭാരതിലേക്ക് മാറിക്കയറാൻ വേണ്ടി അമൃത്‌ഭാരത് എക്‌സ്‌പ്രസ് തലശ്ശേരിയിൽ ഒരു മണിക്കൂറോളം പിടിച്ചിട്ടു. കൃത്യമായ വിവരം ലഭിക്കാത്തതിനെത്തുടർന്ന് അർധരാത്രി വരെ കാത്തുനിന്ന ബിജെപി പ്രവർത്തകർ സ്റ്റേഷനിൽ നിന്നും മടങ്ങിപ്പോകുകയായിരുന്നു.
പയ്യന്നൂരിലെ നിശബ്ദത
പുലർച്ചെ 1.09-ന് കണ്ണൂരിൽ നിന്ന് അമൃത്‌ഭാരതിൽ കയറിയ മന്ത്രി 1.44-ന് പയ്യന്നൂരിലെത്തിയപ്പോൾ പ്ലാറ്റ്‌ഫോം വിജനമായിരുന്നു. ചരിത്രപരമായ ആദ്യ സ്റ്റോപ്പിന് ആവേശകരമായ സ്വീകരണം ഒരുക്കാൻ പാർട്ടി നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ആശയവിനിമയത്തിലെ പാളിച്ച തിരിച്ചടിയായി. പയ്യന്നൂരിന് ശേഷം നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിരുന്നു. കാഞ്ഞങ്ങാട്ട് ഇറങ്ങിയ മന്ത്രി റോഡ് മാർഗം ബേക്കലിലെ താമസസ്ഥലത്തേക്ക് തിരിച്ചു.
