ബെംഗളൂരു: ഐടി നഗരത്തിന്റെ യാത്രാദുരിതത്തിന് പരിഹാരമായ നമ്മ മെട്രോ പദ്ധതിക്കായി കർണാടക സർക്കാർ ഇതിനകം 31,534 കോടി രൂപ നീക്കിവച്ചതായി കേന്ദ്ര സർക്കാർ. ബെംഗളൂരു സെൻട്രൽ എംപി പി.സി. മോഹൻ ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി തോഖൻ സാഹു കണക്കുകൾ പുറത്തുവിട്ടത്. പദ്ധതിയുടെ ആകെ ചിലവിന്റെ 41.73 ശതമാനവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.
നഷ്ടം വന്നാൽ ഉത്തരവാദിത്തം സംസ്ഥാനത്തിന്
കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണെങ്കിലും, മെട്രോയുടെ പ്രവർത്തനത്തിൽ സാമ്പത്തിക നഷ്ടം സംഭവിച്ചാൽ അത് നികത്തേണ്ട പൂർണ്ണ ഉത്തരവാദിത്തം കർണാടക സർക്കാരിനായിരിക്കും. കേന്ദ്രവും ബി.എം.ആർ.സി.എല്ലും (BMRCL) സംസ്ഥാനവും തമ്മിൽ ഒപ്പുവച്ച ത്രികക്ഷി ധാരണാപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2026 മാർച്ച് 5 വരെയുള്ള കണക്കനുസരിച്ച്, വായ്പാ തിരിച്ചടവിനും പ്രവർത്തന നഷ്ടം നികത്തുന്നതിനുമായി 5,066.65 കോടി രൂപ ഇതിനകം സംസ്ഥാനം നൽകിക്കഴിഞ്ഞു.
വിവിധ ഘട്ടങ്ങളിലെ ചിലവ് ഇങ്ങനെ:
മെട്രോ ശൃംഖലയുടെ വികസനത്തിനായി ഘട്ടം ഘട്ടമായി സംസ്ഥാന സർക്കാർ നൽകിയ തുകയുടെ വിശദാംശങ്ങൾ താഴെ പറയുന്നവയാണ്:
-
ഒന്നാം ഘട്ടം: 6,127.88 കോടി രൂപ
-
രണ്ടാം ഘട്ടം: 13,225.38 കോടി രൂപ
-
ഘട്ടം 2എ & 2ബി: 6,084.00 കോടി രൂപ
-
മൂന്നാം ഘട്ടം: 1,747.06 കോടി രൂപ
നിർമ്മാണ പ്രവർത്തനങ്ങൾക്കായി മാത്രം 27,184.32 കോടി രൂപയാണ് സംസ്ഥാനം ചിലവാക്കിയത്. വായ്പാ തിരിച്ചടവ് കൂടി ചേരുമ്പോഴാണ് ആകെ തുക 31,534 കോടിയിലെത്തുന്നത്.
നഗരത്തിന്റെ ഗതാഗത മേഖലയിൽ നിർണ്ണായകമായ നമ്മ മെട്രോയുടെ മൂന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ സാമ്പത്തിക കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]