ബെംഗളൂരു: തെക്കേ ഇന്ത്യയിലെ പ്രധാന ഉരുളക്കിഴങ്ങ് ഉൽപ്പാദന സംസ്ഥാനങ്ങളിലൊന്നായ കർണാടകയിൽ ഉരുളക്കിഴങ്ങ് കൃഷിയിൽ 50 ശതമാനത്തിലധികം ഇടിവ്. ഗുണമേന്മയുള്ള വിത്തുകളുടെ കുറവ്, വർദ്ധിച്ചുവരുന്ന കൃഷിച്ചെലവ്, അപ്രതീക്ഷിതമായ മഴയെത്തുടർന്നുള്ള വിളനാശം എന്നിവയാണ് കർഷകരെ ഈ മേഖലയിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്.
സംസ്ഥാനത്തെ ഉരുളക്കിഴങ്ങ് ഉൽപ്പാദനത്തിന്റെ 40 ശതമാനവും കൈകാര്യം ചെയ്യുന്ന ഹാസൻ ജില്ലയിലാണ് ഏറ്റവും വലിയ തിരിച്ചടി. 15 വർഷം മുൻപ് സംസ്ഥാനത്ത് ഒരു ലക്ഷം ഹെക്ടറിൽ കൃഷി ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് അത് 30,000 ഹെക്ടറിൽ താഴെയായി ചുരുങ്ങി. ഹാസനിൽ മാത്രം 50,000 ഹെക്ടറിൽ നിന്ന് കൃഷി 6,000-8,000 ഹെക്ടറിലേക്ക് താഴ്ന്നു.
2005 വരെ സജീവമായിരുന്ന ‘കുഫ്രി ജ്യോതി’ ഇനത്തിന് മാരകമായ രോഗബാധയുണ്ടായതാണ് കർഷകരെ ആശങ്കയിലാഴ്ത്തിയത്. വിത്തുകൾ അഴുകുന്നതും ‘ബ്ലൈറ്റ്’ (Blight) രോഗവും വ്യാപകമായതോടെ പലരും ഇഞ്ചി, ചോളം തുടങ്ങിയ നാണ്യവിളകളിലേക്ക് ചുവടുമാറ്റി. ഒരേക്കറിൽ കൃഷി ചെയ്യാൻ ഏകദേശം 80,000 രൂപയോളം ചെലവ് വരുന്നുണ്ട്. രോഗബാധയില്ലെങ്കിൽ 35 ക്വിന്റൽ വിളവ് ലഭിക്കുമെങ്കിലും വ്യാപാരികൾ കുറഞ്ഞ വിലയ്ക്ക് (കിലോയ്ക്ക് 20 രൂപ) സംഭരിക്കുന്നത് കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കുന്നു.
ഉരുളക്കിഴങ്ങ് കൃഷിയെ പുനരുജ്ജീവിപ്പിക്കാൻ ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് സജീവമായി രംഗത്തുണ്ട്. ഹാസനിലെ കൃഷി കുറഞ്ഞത് 25,000 ഹെക്ടറിലേക്ക് വീണ്ടും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി രോഗപ്രതിരോധ ശേഷിയുള്ള ‘കുഫ്രി ഹിമാലിനി’, ‘കുഫ്രി കരൺ’ തുടങ്ങിയ പുതിയ ഇനങ്ങൾ അവതരിപ്പിച്ചു. വിദഗ്ധരും വിത്ത് വിതരണക്കാരും കർഷകരും നേരിട്ട് സംവദിക്കുന്ന ‘പൊട്ടറ്റോ മേള’യും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ഗുണമേന്മയുള്ള വിത്തുകളും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമാക്കിയാൽ ഉരുളക്കിഴങ്ങ് കൃഷിയിൽ പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]