ബെംഗളൂരു: യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ദമ്പതികൾ ഉറങ്ങിക്കിടന്ന നാലു വയസ്സുകാരനായ മകനെ ടാക്സി കാറിനുള്ളിൽ മറന്നുവെച്ച് വീട്ടിലേക്ക് പോയി. ഫെബ്രുവരി 14-ന് ബെംഗളൂരു ഹെന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവം നടന്നത്. കുട്ടിയെ സുരക്ഷിതമായി കണ്ടെത്തി മാതാപിതാക്കൾക്ക് കൈമാറിയതായി പോലീസ് തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പൊന്നപ്പ ലേഔട്ടിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കുടുംബം ഒരു യാത്ര കഴിഞ്ഞ് ടാക്സിയിലാണ് വീട്ടിലെത്തിയത്. കാർ വാടക നൽകി ദമ്പതികൾ അപ്പാർട്ട്മെന്റിലേക്ക് കയറിപ്പോയി. എന്നാൽ പിൻസീറ്റിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ഇവർ ശ്രദ്ധിച്ചില്ല. യാത്രക്കാർ ഇറങ്ങിയെന്നു കരുതിയ ഡ്രൈവർ കുട്ടിയുമായി വണ്ടി ഓടിച്ചുപോവുകയും ചെയ്തു.
കുറച്ചു സമയം കഴിഞ്ഞാണ് കുട്ടി കൂടെയില്ലെന്ന കാര്യം മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. ഉടൻതന്നെ പരിഭ്രാന്തരായ ഇവർ സഹായത്തിനായി പോലീസിനെ സമീപിച്ചു. നമ്മ-112 (Namma-112) ഹെൽപ്പ് ലൈൻ വഴി വിവരം ലഭിച്ചയുടൻ പോലീസ് തിരച്ചിൽ ആരംഭിച്ചു. ടാക്സി ഡ്രൈവറുടെ തത്സമയ ലൊക്കേഷൻ (Live Location) ട്രാക്ക് ചെയ്ത പോലീസ് ഉടൻതന്നെ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടു. കുട്ടി കാറിലുണ്ടെന്ന വിവരം ഡ്രൈവർ അപ്പോഴാണ് അറിയുന്നത്. തുടർന്ന് വണ്ടി തിരികെ അപ്പാർട്ട്മെന്റിലേക്ക് എത്തിക്കാൻ പോലീസ് നിർദ്ദേശം നൽകി.
കുട്ടി സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തിയ പോലീസ് ഉദ്യോഗസ്ഥർ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി. തുടർന്ന് മാതാപിതാക്കൾക്ക് കൗൺസിലിംഗ് നൽകിയ പോലീസ്, ഭാവിയിൽ ഇത്തരം വീഴ്ചകൾ സംഭവിക്കാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് കുടുംബത്തിന് കർശന നിർദ്ദേശം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]