ന്യൂഡല്‍ഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയങ്ങള്‍ക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അര്‍ധരാത്രി ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി വരെ നീളും.
കേരളത്തില്‍ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കുന്നതിനാല്‍ സംസ്ഥാനം പൂര്‍ണ്ണമായും സ്തംഭിച്ചേക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാരും ഉള്‍പ്പെടെ കോടിക്കണക്കിന് തൊഴിലാളികളാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്.
അത്യന്തം സങ്കീർണമായ ദേശീയ രാഷ്ട്രീയത്തിന്റെ ഗതി തിരിച്ചുവിടാനുള്ള അതിശക്തമായ ഇടപെടലിന്റെ ഭാഗമായാണ് വീണ്ടും തൊഴിലാളി പ്രസ്ഥാനവും ഇതര ജനാധിപത്യശക്തികളും സംഘടിതമായ ഇടപെടലിന്റെ ഭാഗമായി ഇന്ന് ദേശവ്യാപകമായി പണിമുടക്കുന്നത്. പൊതുജനങ്ങളും, ‘ജോലിയും കൂലിയും” നഷ്ടപ്പെട്ട ദശലക്ഷകണക്കിന തൊഴിലാളികളും ഇന്ത്യൻ കർഷക പ്രസ്ഥാനങ്ങളും അണിനിരക്കുന്ന ഈ പണിമുടക്കും ചരിത്രസംഭവമായി മാറുമെന്നതിൽ സംശയമില്ല.
തൊഴിലാളിവർഗം പൊരുതിനേടിയ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കാൻ തക്കം നോക്കിയിരുന്ന കേന്ദ്രസർക്കാരിനു കിട്ടിയ സുവർണാവസരമായിരുന്നു ബീഹാർ അസംബ്ലി തിരഞ്ഞെടുപ്പ് ഫലം. ഈ പശ്ചാത്തലത്തിൽ 2019-20 പാർലമെന്റ് പാസാക്കിയ ‘ലേബർകോഡ് ” ബിൽ പാസാക്കി. കഴിഞ്ഞ ഏഴര ദശ്ശാബ്ദമായി ഇന്ത്യയിൽ നിലനിന്ന 29 തൊഴിൽ നിയമങ്ങളെ നാല് ലേബർ കോഡുകളാക്കിയാണ് നിയമം പാസാക്കിയത്.
തൊഴിലാളികൾക്കായി നടത്തിയ പുരോഗമനപരമായ നിയമനിർമ്മാണമായി ലേബർ കോഡുകളെ കേന്ദ്രസർക്കാർ വ്യാഖ്യാനിച്ചു. ലേബർ കോഡ് നടപ്പാക്കുന്നതോടെ 40 കോടി അസംഘടിത തൊഴിലാളികൾക്ക് ‘ഫെയർവേജസിനു” പുറമെ മറ്റാനുകൂല്യങ്ങളും ലഭ്യമാകുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ഇതൊന്നും നിയമം പാസായി അഞ്ചുവർഷം പിന്നിടുമ്പോഴും നടപ്പിലാക്കാനായിട്ടില്ല.
കർഷകരുടെ സമരഫലമായി കൃഷിക്കാരുടെ ഉത്പന്നങ്ങൾക്ക് താങ്ങുവിലയും മറ്റും പുന:സ്ഥാപിച്ച അനുഭവത്തിൽ ലേബർകോഡ് പിൻവലിക്കുകയല്ലാതെ സർക്കാരിനു മുന്നിൽ മറ്റൊരു മാർഗവുമില്ല. ദേശവ്യാപകമായി പ്രവർത്തിക്കുന്ന 10 കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളുടെ വിശാലമായൊരു ട്രേഡ് യൂണിയൻ ഐക്യസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പി.നേതൃത്വം നല്കുന്ന ബി.എം.എസ് എന്ന ട്രേഡ് യൂണിയൻ പണിമുടക്കിൽ പങ്കെടുക്കാൻ സന്നദ്ധരായിട്ടില്ലെങ്കിലും ബി.എം.എസിന്റെ അണികൾ പ്രാദേശികമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.
നിലവിൽ നിരവധി സംസ്ഥാനങ്ങളിൽ അസംഘടിത തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മിനിമം വേജസിനെക്കാൾ കുറവാണ് ദിവസക്കൂലിക്കാർക്ക് ലേബർകോഡ് നിർദ്ദേശിക്കുന്ന പ്രതിദിനം 168 രൂപ എന്ന കൂലി. എല്ലാ തൊഴിലവകാശങ്ങളും നിഷേധിക്കുകയും തൊഴിലാളികളെ കോർപറേറ്റ് കമ്പനികളുടെ അടിമക്കൂടാരത്തിൽ എത്തിക്കുകയും ചെയ്യുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ‘ലേബർകോഡ്” പരിഷ്‌കാരം. പ്രാകൃതമായ ഈ തൊഴിൽനയത്തിനെതിരെയാണ് സമരം.
പിരിച്ചുവിടൽ, ലേ ഓഫ്, അടച്ചുപൂട്ടൽ എന്നീ നടപടികൾ നടപ്പിലാക്കുന്നതിനു മുൻപ് സർക്കാർ അനുമതി തേടണമെന്ന നിലവിലെ നിയമത്തിൽ ലേബർകോഡ് നടപ്പിലാക്കുന്നതോടെ 100 തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനം എന്നത് 300 പേർ പണിയെടുക്കുന്ന സ്ഥാപനമാക്കി മാറ്റുന്നു.ലേബർകോഡ് നടപ്പിലാക്കുന്നതോടെ ട്രേഡ് യൂണിയൻ പ്രസ്ഥാനം തൊഴിലാളികൾക്കിടയിൽ അപ്രസക്തമാകും,
‘ഫയർ ആന്റ് ഹയർ” എന്ന അടിമസമ്പ്രദായം പുന:സ്ഥാപിക്കപ്പെടും. ഇന്ന് നടക്കുന്ന പൊതുപണിമുടക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ മാത്രമല്ല സാർവദേശീയമായും ശ്രദ്ധിക്കപ്പെടുന്നതായിരിക്കും. തൊഴിലാളികൾ, കർഷകർ, ജനാധിപത്യ പ്രസ്ഥാനങ്ങൾ തുടങ്ങി ഇന്ത്യൻ ജനതയാകെ പങ്കെടുക്കുന്നതോടെ ചരിത്രത്തിൽ ഇടം നേടുന്നൊരു ദിനമായി ഈ ദിനം രേഖപ്പെടുത്തപ്പെടുമെന്നതിൽ തർക്കമില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]