മുംബൈ∙ വനിതാ പ്രീമിയർ ലീഗിൽ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ചാംപ്യന്മാരായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്.
ഡബ്ല്യുപിഎലിൽ തങ്ങളുടെ രണ്ടാം കിരീടമാണ് സ്മൃതി മന്ഥനയുടെ നേതൃത്വത്തിലുള്ള ആർസിബി നേടിയത്. മറുവശത്ത്, ജമീമ റോഡ്രിഗസ് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ആകട്ടെ ഡബ്ല്യുപിഎൽ ഫൈനലിൽ തുടർച്ചയായ നാലാം തോൽവിയാണ് നേരിട്ടത്. ഇതിനു പിന്നാലെയാണ് ഇരു ക്യാപ്റ്റന്മാരെയും താരതമ്യം ചെയ്തുകൊണ്ടുള്ള വർഗീയ പോസ്റ്റ് എക്സിലടക്കം പ്രത്യക്ഷപ്പെട്ടത്. ഇതു വിവാദമാകുകയും ചെയ്തു.
‘ജമീമ റോഡ്രിഗസിനെ യേശു സഹായിച്ചില്ല, എന്നാൽ സ്മൃതി മന്ഥനയ്ക്ക് തിരുപ്പതി ബാലാജി അനുഗ്രഹം നൽകി. വനിതാ ഐപിഎൽ കിരീടം നേടിയ ആർസിബിക്ക് അഭിനന്ദനങ്ങൾ’ എന്നായിരുന്നു പോസ്റ്റിലെ വാചകങ്ങൾ. ഈ പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് പ്രകാശ് രാജ് രൂക്ഷമായി പ്രതികരിച്ചത്.
https://x.com/JaipurDialogues/status/2019467447200260389?s=20
‘‘അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസ്സിനെ ഇത്തരത്തിൽ ചിന്തിക്കാൻ കഴിയൂ… നമ്മൾ ഈ അവസ്ഥയിൽ എത്തിയോ’’ – #justasking എന്ന ഹാഷ്ടാഗോടെ പ്രകാശ് രാജ് എക്സിൽ കുറിച്ചു. ഇതിനു താഴെയും ഇതു സംബന്ധിച്ച് ചർച്ച നടന്നു.
നേരത്തെ, ഇന്ത്യൻ വനിതാ ടീം ലോകകപ്പ് ജയിച്ചതിനു പിന്നാലെയും ജമീമ റോഡ്രിഗസിനെതിരെ വ്യാപക സൈബറാക്രമണമുണ്ടായിരുന്നു. ലോകകപ്പ് സെമിഫൈനലിൽ മത്സരവിജയത്തിന് ശേഷം സംസാരിക്കുമ്പോൾ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൽ യേശുവിന് നന്ദി പറയുന്നു എന്ന് ജമീമ പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി നേതാക്കളടക്കം രംഗത്തെത്തിയിരുന്നു.
ഈ മാസം 5നു വഡോദരയിൽ നടന്ന ഡബ്ല്യുപിഎൽ ഫൈനലിൽ, ഡൽഹിയെ ആറു വിക്കറ്റിന് തോൽപ്പിച്ചാണ് ബെംഗളൂരു ചാംപ്യന്മാരായത്. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 203 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം, 19.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നത്.
41 പന്തിൽ 87 റൺസ് നേടിയ ക്യാപ്റ്റൻ സ്മൃതി മന്ഥനയാണ് ചേസിങ്ങിൽ നിർണായക പങ്കുവഹിച്ചത്. കടുത്ത പനി അവഗണിച്ച് ആണ് സ്മൃതി ഗ്രൗണ്ടിലിറങ്ങിയതെന്ന് കോച്ച് പിന്നീടു വെളിപ്പെടുത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]