ബെംഗളൂരു : ധർമസ്ഥല വെളിപ്പെടുത്തലിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
ഇക്കാര്യം താൻ നിയമസഭയിൽത്തന്നെ പറഞ്ഞിട്ടുണ്ടെന്നും സത്യം പുറത്തുവരുമെന്നും ഈവിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ശിവകുമാർ പറഞ്ഞു.
ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നൂറോളം സ്ത്രീകളുടെ മൃതദേഹം ധർമസ്ഥലയിൽ കുഴിച്ചിട്ടിട്ടുണ്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളിയായ ചിന്നയ്യയുടെ വെളിപ്പെടുത്തൽ.
ധർമസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അടിസ്ഥാനരഹിതമായ വെളിപ്പെടുത്തൽ എന്ന ആരോപണം നേരത്തേതന്നെ ഉയർന്നിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) നിയോഗിച്ചിരുന്നു.
എസ്‌ഐടി ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വെളിപ്പെടുത്തലിനെത്തുടർന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞ ഭാഗങ്ങളിൽ കുഴിയെടുത്തു പരിശോധിച്ചെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ കിട്ടിയിട്ടില്ല. സമീപമുള്ള വേറെ ചിലയിടങ്ങളിൽനിന്ന് അസ്ഥികൂടഭാഗങ്ങൾ കിട്ടിയിരുന്നു.
എന്നാൽ, ഇത് പുരുഷന്മാരുടേതായിരുന്നു. വെളിപ്പെടുത്തൽ നടത്തിയ ചിന്നയ്യയുടെ പേരിലും കേസെടുത്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]