ബെംഗളൂരു : ബെംഗളൂരുവിനെ 2030 ഓടെ പ്ലാസ്റ്റിക് രഹിത നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ. ദിനേനെ 900 ടൺ പ്ലാസ്റ്റിക് ഉൽപാദിപ്പിക്കപ്പെടുന്ന ബെംഗളൂരുവിനെ മാലിന്യമുക്തമാക്കുകയെന്ന വലിയ ലക്ഷ്യമായാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഗണ്യമായി കുറച്ചാൽ മാത്രമെ ബെംഗളൂരു വൃത്തിയുള്ള ഹരിതനഗരമാവുകയുള്ളൂവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച പറഞ്ഞു.
പാലസ് ഗ്രൗണ്ടിൽ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (കെ.എസ്.പി.സി.ബി) സുവർണ ജൂബിലി ആഘോഷങ്ങളിൽ സംസാരിക്കവേയാണ് നഗരം പ്രതിദിനം 900 ടൺ പ്ലാസ്റ്റിക് മാലിന്യം ഉൽപാദിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞത്.
ഇത് സുസ്ഥിരമല്ലെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, 2030 ആകുമ്പോഴേക്കും പ്ലാസ്റ്റിക് നിർമാർജനം ചെയ്യുന്നതിന് പൗരന്മാരോടും,വ്യവസായികളോടും, പൗര സംഘടനകളോടും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അഭ്യർഥിച്ചു.
പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ദോഷങ്ങൾ ജനങ്ങൾ മനസ്സിലാക്കുന്നില്ലെങ്കിൽ, പ്ലാസ്റ്റിക് രഹിത ബംഗളൂരു എന്നത് വെറും സ്വപ്നം മാത്രമാവുമെന്നും, അവബോധവും പൊതുജനപങ്കാളിത്തവും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പൽ തൊഴിലാളികൾക്ക് കൈമാറുന്നതിനുമുമ്പ് ഉണങ്ങിയതും നനഞ്ഞതുമായ മാലിന്യങ്ങൾ വേർതിരിക്കണമെന്നും സിദ്ധരാമയ്യ ജനങ്ങളോട് അഭ്യർഥിച്ചു.
പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്കയുടെ സ്മരണയ്ക്കായി വാർഷിക പരിസ്ഥിതി സംബന്ധമായ പരിപാടികളെ പിന്തുണക്കാനും എല്ലാ വർഷവും അഞ്ച് പരിസ്ഥിതി യോദ്ധാക്കളെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു കോടി രൂപയുടെ എൻഡോവ്‌മെന്റ് ഫണ്ട് അദ്ദേഹം പ്രഖ്യാപിച്ചു.
2030 ലെ വലിയ ലക്ഷ്യത്തിന്റെ ആദ്യഘട്ടമായ ഈ വർഷത്തിനുള്ളിൽ കുറഞ്ഞത് 50 വാർഡുകളെങ്കിലും പ്ലാസ്റ്റിക് രഹിതമാക്കുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് വനം, പരിസ്ഥിതി, പരിസ്ഥിതി മന്ത്രി ബി. ഈശ്വർ ഖന്ദ്രെ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.