ബെംഗളൂരു : മതം ചോദിച്ചതിനുശേഷം കവർച്ചനടത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ശിവമോഗയിൽ നടന്ന സംഭവത്തിൽ പ്രദേശവാസിയായ ഹരീഷിൽനിന്നാണ് 50,000 രൂപ കവർന്നത്.
കഴിഞ്ഞദിവസം രാത്രി 11-ഓടെ റോഡിലൂടെ നടന്നുവരുന്നതിനിടെ നാലുപേർ തടഞ്ഞുനിർത്തി ഹിന്ദുവാണോ, മുസ്‌ലിമാണോയെന്ന് ചോദിച്ചുവെന്നും ഹിന്ദുവാണെന്ന് പറഞ്ഞപ്പോൾ ആക്രമിക്കുകയും പണം കവരുകയുമായിരുന്നുവെന്നാണ് ഹരീഷിന്റെ പരാതിയിൽ ആരോപിക്കുന്നത്.
ഹിന്ദുവാണെന്ന് മറുപടിനൽകിയ ഉടൻ മുഖത്തടിച്ച സംഘം ആദ്യം പോക്കറ്റിൽനിന്ന് പണം കവർന്നു. തുടർന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണമോതിരം ഊരിനൽകാൻ ആവശ്യപ്പെട്ടു.
ഇതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നുവന്ന് ആക്രമിച്ചെന്നും ഹരീഷ് ആരോപിച്ചു. സംഭവത്തിനുശേഷം രണ്ടുദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹരീഷ് പിന്നീട് പോലീസിൽ പരാതിനൽകുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. പോലീസിന്റെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് ബിജെപി എംഎൽഎ സി.എൻ. ചന്നബസപ്പ ആരോപിച്ചു. ചില വിഭാഗങ്ങൾക്കെതിരേ പോലീസ് നടപടിയെടുക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.