ബെംഗളൂരു : മൂന്നംഗകുടുംബം സഞ്ചരിച്ച ഇരുചക്രവാഹനം കാറിടിപ്പിച്ചുവീഴ്ത്തി കടന്നുകളഞ്ഞ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സോഫ്റ്റ്‌വേർ എൻജിനിയറായ സുകൃത് കേശവ് ഗൗഡയാണ് (23) പിടിയിലായത്.
ഒക്ടോബർ 26-ന് ബെംഗളൂരു ന്യൂബെൽ റോഡിൽ എംഎസ് രാമയ്യ ആശുപത്രിക്ക് സമീപമാണ് സംഭവം. എ. വിനീത് (33), ഭാര്യ അങ്കിത (31) എന്നിവരും ഇവരുടെ ചെറിയമകനും സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ സുകൃത് കാറിടിപ്പിക്കുകയായിരുന്നു. മൂന്നുപേരും റോഡിൽ വീണെങ്കിലും സുകൃത് കാർ നിർത്താതെ പോയി.
വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്ന് സ്കൂട്ടർ യാത്രികരായ ദമ്പതികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. പരിക്കേറ്റ വിനീതിനെയും അങ്കിതയെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. മകന് നിസ്സാര പരിക്കേയുണ്ടായിരുന്നുള്ളൂ.
സംഭവത്തിൽ കേസെടുത്ത സദാശിവനഗർ പോലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുകൃത് പിടിയിലായത്. ഇയാൾ അറിഞ്ഞുകൊണ്ട് സ്കൂട്ടറിനു പിന്നിൽ കാറിടിപ്പിച്ചതായിട്ടാണ് സിസിടിവി ക്യാമറയിൽനിന്ന് വ്യക്തമായത്. കാറിന് കടന്നുപോകാൻ സ്ഥലം നൽകാത്തതിന്റെ ദേഷ്യത്തിലാണ് കാറിടിപ്പിച്ചതെന്നാണ് വിവരം.
അറസ്റ്റിലായ സുകൃതിനെ പിന്നീട് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കൊലപാതക ശ്രമക്കേസാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന വിനീതും അങ്കിതയും ആശുപത്രിവിട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.