ഉന്നത എയർഫോഴ്സ് ഉദ്യോഗസ്ഥയുടെ റേയ്ബാൻ സൺ ഗ്ലാസ് മോഷണം പോയതിന് 4 മണിക്കൂറിനുള്ളിൽ കണ്ടെത്തി നൽകി പോലീസ്.
കൊച്ചിയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഫോർട്ട്കൊച്ചി കാണാനെത്തിയ 5ന് ഉച്ചയ്ക്ക് 2.30ന് ബന്ധുക്കൾക്കൊപ്പം റസ്റ്ററന്റിൽ കയറിയപ്പോഴാണു മേശപ്പുറത്തു വച്ച സൺഗ്ലാസ് മോഷണം പോയത്.
വൈകിട്ട് 6ന് പരാതി നൽകി. ഉടനെ ഉദ്യോഗസ്ഥർ അന്വേഷണവുമായി രംഗത്ത് ഇറങ്ങുകയായിരുന്നു. ഫോർട്ട്കൊച്ചിയിൽ നിന്ന് 62 കിലോമീറ്റർ അകലെ തൃശൂർ കൊടകരയിൽ ഓടിക്കൊണ്ടിരുന്ന വാനിൽ നിന്നാണ് പോലീസ് സൺ ഗ്ലാസ് കണ്ടെത്തിയത്.
സ്ക്വാഡ്രൻ ലീഡറും പൈലറ്റുമായ ആലുവ സ്വദേശി ഷെറിൻ കുര്യാക്കോസിന് ഫ്ലൈയിങ് യൂണിഫോമിന്റെ ഭാഗമായി എയർഫോഴ്സ് അനുവദിച്ചതാണു സൺഗ്ലാസ്.
റസ്റ്ററന്റിൽ നിന്ന് ലഭിച്ചതു മോഷ്ടാവിന്റെ അവ്യക്തമായ സിസിടിവി ദൃശ്യം മാത്രം. വിനോദസഞ്ചാരികളുടെ സംഘത്തിനൊപ്പം എത്തിയ മോഷ്ടാവ് ശുചിമുറി ഉപയോഗിക്കാനാണു റസ്റ്ററന്റിൽ കയറിയതെന്നും വ്യക്തമായി.
പിന്നെ, ഇത്തരം സംഘങ്ങൾ എത്തുന്ന വാനുകളെ ചുറ്റിപ്പറ്റിയായി അന്വേഷണം. റസ്റ്ററന്റിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഒരു വാനിന്റെ റജിസ്ട്രേഷൻ നമ്പർ ലഭിച്ച പൊലീസ് ഇതിന്റെ ഡ്രൈവറെ ബന്ധപ്പെട്ടു മോഷ്ടാവിന്റെ ദൃശ്യം കൈമാറി. യുവാവ് തന്റെ വാഹനത്തിലുണ്ടെന്നും കണ്ണട ഇയാളുടെ പക്കലുണ്ടെന്നും ഡ്രൈവർ വിവരം നൽകി.
ഇതോടെ, വാഹനം കൊടകര പൊലീസ് സ്റ്റേഷനിലെത്തിച്ചു യുവാവിനെ പിടികൂടി. ആന്ധ്ര സ്വദേശിയായ ബിടെക് വിദ്യാർഥിയായിരുന്നു പ്രതി. ഇയാളുടെ ഭാവിയെ കരുതി കേസെടുക്കരുതെന്ന് ഷെറിൻ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
