ബെംഗളൂരു: ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാപരിശോധന കൂടുതൽ കർശനമാക്കി. യാത്രക്കാരോട് നിശ്ചിതസമയത്തിനുമുൻപേ വിമാനത്താവളത്തിലെത്താൻ വിമാനത്താവള അതോറിറ്റി നിർദേശിച്ചു.
കൂടുതൽ സമയം പരിശോധനയുണ്ടാകുന്നതിനാലാണിത്. വിമാനയാത്ര സംബന്ധിച്ച പുതിയ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കണമെന്നും നിർദേശിച്ചു. ബെംഗളൂരു വിമാനത്താവളത്തിന്റെ എക്സ് അക്കൗണ്ട് വഴിയാണ് നിർദേശങ്ങൾ നൽകിയത്.
ഡൽഹിയിൽ സ്ഫോടനം നടന്നതിനുപിന്നാലെ തിങ്കളാഴ്ച രാത്രിതന്നെ ബെംഗളൂരുവിൽ പോലീസ് അതിജാഗ്രത പ്രഖ്യാപിച്ചിരുന്നു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു.
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളം, മെട്രോ സ്റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി.
ഇവിടങ്ങളിൽ കൂടുതൽ പോലീസുകാരെ നിയോഗിച്ചു. റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനപരിശോധന നടത്തി. പരിശോധനകളുമായി സഹകരിക്കണമെന്നും സംയമനം പാലിക്കണമെന്നും സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിൽനിന്ന് ഇറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.