ബെംഗളൂരു : സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരങ്ങളിൽ ആർഎസ്എസ് ശാഖയുടെ പ്രവർത്തനം നിരോധിക്കാൻ നീക്കവുമായി കർണാടകസർക്കാർ.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനും കർണാടക ഐടി മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തുനൽകിയിരുന്നു. മറ്റു നേതാക്കളും പിന്തുണയുമായി എത്തിയതോടെ ആവശ്യം പരിഗണിക്കാൻ സിദ്ധരാമയ്യ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
വിദ്യാഭ്യാസസ്ഥാപനങ്ങൾ, പാർക്കുകൾ, മുസ്‌റായ് (ദേവസ്വം) വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ എന്നിവയുടെ പരിസരത്ത് ശാഖകൾ പ്രവർത്തിക്കുന്നത് നിരോധിക്കണമെന്നായിരുന്നു പ്രിയങ്ക് ഖാർഗെയുടെ ആവശ്യം.
ഭരണഘടനയുടെ അന്തസ്സത്തയ്ക്കും രാജ്യത്തിന്റെ ഐക്യത്തിനും ആർഎസ്എസ് എതിരാണെന്നും ശാഖകളിലൂടെ വിദ്യാർഥികളിൽ ചെറിയ പ്രായത്തിൽത്തന്നെ വിദ്വേഷത്തിന്റെ വിത്ത് പാകുന്നെന്നും പ്രിയങ്ക് ആരോപിച്ചു.
ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു, സിദ്ധരാമയ്യയുടെ മകനും എംഎൽസിയുമായ യതീന്ദ്ര, മുതിർന്ന നേതാവ് ബി.കെ. ഹരിപ്രസാദ് തുടങ്ങിയവർ പ്രിയങ്ക് ഖാർഗെയെ പിന്തുണച്ച് രംഗത്തുവന്നു.
പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്ത് ശാഖയുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്താനും മറ്റിടങ്ങളിൽ തമിഴ്‌നാട് മാതൃകയിൽ ആർഎസ്എസ് പ്രവർത്തനം നിയന്ത്രിക്കാനുമാണ് നീക്കം.
തമിഴ്‌നാട്ടിൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും പൊതു ഇടങ്ങളിലെ പരിപാടികൾക്ക് ഓരോ തവണയും പ്രത്യേക അനുമതി വേണമെന്ന വ്യവസ്ഥ ഉപയോഗിച്ച് ആർഎസ്എസ് റൂട്ട് മാർച്ചിനും മറ്റു പരിപാടികൾക്കും വിലക്കേർപ്പെടുത്തുന്നത് പതിവാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.