ബെംഗളൂരു :കന്നഡ ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനുമായ ഡോ. മൊഗള്ളി ഗണേശ് (63) അന്തരിച്ചു. വിജയപുര ജില്ലയിലെ ഹൊസപേട്ടിലെ വസതിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്നു.
സാഹിത്യരചനയ്ക്കൊപ്പം കർണാടകത്തിന്റെ നാടോടിവിജ്ഞാനീയത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഹംപി സർവകലാശാലയിൽ 28 വർഷം ഫോക്‌ലോർ വിഭാഗം അധ്യാപകനായിരുന്നു.
പഴയ രാമനഗരജില്ലയിലെ ചന്നപട്ടണ താലൂക്കിലുള്ള സന്തെമോഗെനഹള്ളിയിൽ ഒരു ദളിത് കുടുംബത്തിൽ 1962-ലാണ് മൊഗള്ളി ഗണേഷ് ജനിച്ചത്.
സാമ്പത്തികശാസ്ത്രത്തിലും നാടോടിവിജ്ഞാനീയത്തിലും ബിരുദാനന്തബിരുദവും കർണാടക ഗ്രാമങ്ങളിലെ വിഗ്രഹാരാധനാ സംസ്കാരത്തിൽ ഗവേഷണം നടത്തി പിഎച്ച്ഡിയും നേടി.
ബുഗുരി, ആട്ടെ, ഭൂമി, മണ്ണ്, കണ്ണെമളെ, മൊഗള്ളി കഥെഗളു, ദേവര ദാരി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രമുഖ കഥാസമാഹാരങ്ങൾ.
തൊട്ടിലു, കിരീട, അനാദി, ഹൊക്കുളു, അല്ലി യാരൂ ഇല്ല, ബിട്ടു ഹോദ മനുഷ്യ എന്നീ നോവലുകൾ പ്രശസ്തമായവയാണ്.
ഒട്ടേറെ കഥകളും നോവലുകളും വിദേശഭാഷകളിലേക്കും ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.
ദേശി, സൊള്ളു, ദളിതരു മത്തു ജാഗതീകരണ, ജാതി മീമാംസെ, ദളിത ജനപത, ആദിമ ജനപത തുടങ്ങിയ രചനകളും ശ്രദ്ധേയങ്ങളാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
