ബെംഗളൂരു: രണ്ട് മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിൽ .
ബെംഗളൂരുവിലെ ഇമ്മടിഹള്ളിയിൽ വാടകയ്ക്കെടുത്ത സ്ഥലത്ത് അന്താരാഷ്ട്ര ഫോൺകോളുകൾ ലോക്കൽ കോളുകളാക്കി മാറ്റി ഉപഭോക്താക്കൾക്ക് കൈമാറുന്ന നിയമവിരുദ്ധ ടെലിഫോൺ എക്സ്‌ചേഞ്ച് പ്രവർത്തിപ്പിച്ചതിനാണ് അറസ്റ്റ്.
മലപ്പുറം സ്വദേശികളായ എം.എ. ഫയസ് (31), മുഹമ്മദ് സഫാഫ് (30) എന്നിവരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് അറസ്റ്റ്. 703 സിം കാർഡുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
സിം ബോക്സും മൊബൈൽ ആപ്പും ഉപയോഗിച്ചാണ് ഫോൺകോളുകൾ കൈമാറിവന്നതെന്ന് പോലീസ് പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലുള്ളവർ കുറഞ്ഞ നിരക്കിൽ അവരുടെ വീട്ടിലേക്ക് ഫോൺ ചെയ്യാനാണ് ഈ സൗകര്യം ഉപയോഗിച്ചുവന്നത്.
ആറ് മാസമായി ഈ അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ച് പ്രവർത്തിപ്പിച്ചുവരികയായിരുന്നെന്നും കണ്ടെത്തി. കോടിക്കണക്കിന് രൂപ ഇവർ ഇതുവഴി സമ്പാദിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
ലഭിച്ച തുകയുടെ വിഹിതം ഗൾഫിലെ കൂട്ടാളികൾക്ക് ഹവാല ഇടപാടുവഴി മാസംതോറും കൈമാറിയിരുന്നതായും കണ്ടെത്തി. സിം കാർഡുകൾ വിദേശരാജ്യങ്ങളിൽനിന്ന് കൂറിയർ വഴിയെത്തിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരുന്നു. ബെംഗളൂരുവിൽ സമാനരീതിയിൽ അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ചുകൾ പ്രവർത്തിപ്പിച്ചവരെ നേരത്തേയും പോലീസ് പിടികൂടിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]