ബെംഗളൂരു : കർണാടകത്തിൽ കഴിഞ്ഞ ആറ് മാസത്തിൽ നായയുടെ കടിയേറ്റത് 2.31 ലക്ഷം പേർക്ക്. 19 പേർ പേവിഷബാധയേറ്റ് മരിക്കുകയും ചെയ്തു. ജനുവരി മുതൽ ജൂൺ വരെ 2,31, 091 പേർക്ക് നായയുടെ കടിയേറ്റുവെന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ വർഷം ഇതേകാലയളവിൽ 1,69,672 പേർക്കായിരുന്നു കടിയേറ്റത്. ഇത്തവണ മുൻവർഷത്തെക്കാൾ 36.2 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ സമയം പേവിഷബാധമൂലമുള്ള മരണസംഖ്യയിൽ വലിയ വ്യത്യാസമില്ല. കഴിഞ്ഞ വർഷം 18 പേരാണ് ഈ കാലയളവിൽ മരിച്ചത്.
ആറ് മാസത്തിൽ ഏറ്റവും കൂടുതൽ പേർക്ക് നായയുടെ കടിയേറ്റത് വിജയപുര ജില്ലയിലാണ്. ഇവിടെ 15,527 പേർക്ക് കടിയേറ്റു. രണ്ടാം സ്ഥാനം ബെംഗളൂരു നഗരത്തിനാണ്. ബിബിഎംപി പരിധിയിൽ 13,831 പേർക്കാണ് കടിയേറ്റത്. മൂന്നാം സ്ഥാനത്ത് ഹാസനും (13,388) നാലാം സ്ഥാനത്ത് ദക്ഷിണ കന്നഡയും (12,524), അഞ്ചാമത് ബാഗൽകോട്ടുമാണ് (12,392). ഏറ്റവും കുറച്ചുപേരെ നായ കടിച്ചത് യാദ്ഗിർ (1,132)ജില്ലയിലാണ്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം ചാമരാജനഗരയ്ക്കും (1,810), മൂന്നാം സ്ഥാനം കുടഗിനുമാണ്(2523).
ആകെയുള്ള 19 മരണത്തിൽ ഒമ്പതും ബെംഗളൂരു അർബൻ ജില്ലയിലാണ്. ബെളഗാവിയിൽ അഞ്ച് പേരും മരിച്ചു. ബാഗൽകോട്ട്, ബല്ലാരി, ചിക്കബല്ലാപുര, ശിവമോഗ എന്നിവിടങ്ങളിലും മരണം റിപ്പോർട്ട് ചെയ്തു. കണക്കിൽ എണ്ണം കൂടിയിട്ടുണ്ടെങ്കിലും മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നായയുടെ കടിയേറ്റ സംഭവങ്ങൾ കൂടിയെന്ന് പറയാനാവില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇപ്പോൾ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കൂടുതൽ കൃത്യമാണ്. മുമ്പ് ഒട്ടുമിക്ക സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ വിശദീകരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]