ബെംഗളൂരു : കനത്തമഴ തുടരുന്ന കർണാടകത്തിൽ ബൈക്ക് യാത്രക്കാരൻ അഴുക്കുചാലിൽ ഒഴിച്ചുപോയി. ഹുബ്ബള്ളിയിലെ നേഗർ നഗറിലാണ് റോഡിലെ വെള്ളപ്പാച്ചിലിൽപ്പെട്ട് ഹുസൈൻ (45) അഴുക്കുചാലിൽ വീണുഒഴുകിപ്പോയത്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ വടക്കൻ, തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ രണ്ട് ദിവസം കനത്ത മഴയുണ്ടാകും. അഞ്ച് ജില്ലകളിൽ ചുവപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ പെയ്ത മഴയെ തുടർന്ന് ധാർവാഡ്, റായച്ചൂർ, ഗദഗ്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ റോഡുകളും പാലങ്ങളും വെള്ളത്തിലായി. ഗദഗ് ജില്ലയിൽ നാല് പ്രധാന പാലങ്ങൾ വെള്ളത്തിനടിയിലായി. ഇതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. റായ്ച്ചൂരിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട 14 പേരെ രക്ഷിച്ചു. കനത്ത മഴയെ തുടർന്ന് വ്യാഴാഴ്ച ദക്ഷിണ കന്നഡ, ഹുബ്ബള്ളി, ധാർവാർഡ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു.
അടുത്ത ദിവസങ്ങളിൽ തീരദേശ ജില്ലകളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ചിക്കമഗലൂർ, ശിവമോഗ, ജില്ലകളിൽ അതിശക്തമായ മഴയുണ്ടാകും. ഈ ജില്ലകളിലാണ് ചുവപ്പ് മുന്നറിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ബെലഗാവി, ധാർവാഡ്,ഗദഗ് ശക്തമായ മഴയുണ്ടാകും. കൊപ്പൽ, ഹാവേരി, ബാഗൽകോട്ട്, വിജയപുര, കലബുറഗി, റായ്ച്ചൂർ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.