ബെംഗളൂരു: ബെംഗളൂരുവില്‍ യുവാവിനെയും യുവതിയെയും തടഞ്ഞുനിർത്തി സദാചാര പോലീസിംഗ് നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
രാമനഗര സ്വദേശികളായ അക്മൽ പാഷ, മുക്മൽ എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ബെംഗളൂരു-മൈസൂരു പഴയ ദേശീയപാതയിൽ ബിഡദിയിലാണ് സംഭവം. സുഹൃത്തുക്കളായ യുവാവും യുവതിയും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം തടഞ്ഞുനിർത്തിയ സംഘം ചോദ്യംചെയ്യാൻ തുടങ്ങി.
തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മറ്റ് വ്യക്തിപരമായ വിവരങ്ങളും ആരാഞ്ഞു. യുവതിയെ കൂടുതൽ ചോദ്യംചെയ്തു.
പിതാവിന്റെ പേരും വിവരങ്ങളും ചോദിച്ചു. യുവതിയുടെ മൊബൈൽ നമ്പർ പറയാനും ആവശ്യപ്പെട്ടു. യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ചോദ്യംചെയ്യുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയിരുന്നു. ഒളിവിൽക്കഴിയുന്ന യാസിനാണ് ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
സംഭവം വിവാദമായതോടെ ബിഡദി പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയായിരുന്നു.