ബെംഗളൂരു : കന്നഡ ഭാഷയുടെ ഉത്പത്തിയുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശത്തിന്റെ പേരിൽ നടൻ കമൽഹാസനെതിരേ കർണാടകയിൽ പ്രതിഷേധം. കന്നഡ അനുകൂലസംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
കമലിന്റെ പുതിയചിത്രം ‘തഗ് ലൈഫി’ന്റെ പോസ്റ്ററുകൾ സംസ്ഥാനത്തുടനീളം കീറിക്കളഞ്ഞു. പലയിടങ്ങളിലും പ്രതിഷേധപ്രകടനങ്ങളും നടത്തി. ഭരണകക്ഷിയായ കോൺഗ്രസും മുഖ്യപ്രതിപക്ഷമായ ബിജെപിയും കമലിനെതിരേ രംഗത്തെത്തി. കമൽഹാസൻ മാനസികരോഗിയാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു.
കമൽഹാസന്റെ പുതിയ സിനിമയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണവും ആരംഭിച്ചു. ‘തഗ് ലൈഫ്’ റിലീസ് ചെയ്യാൻ അനുവദിക്കരുതെന്നാണ് പ്രചാരണത്തിലൂടെ ആവശ്യപ്പെടുന്നത്.
തഗ് ലൈഫുമായി ബന്ധപ്പെട്ട് ചെന്നൈയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് കമൽ കന്നഡയുമായി ബന്ധപ്പെട്ട പരാമർശം നടത്തിയത്.
തമിഴിൽനിന്നാണ് കന്നഡ ഭാഷയുണ്ടായത് എന്ന പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണം. കന്നഡയ്ക്ക് അതിദീർഘമായ ചരിത്രമുണ്ടെന്നും കമൽഹാസന് അത് അറിയില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. കന്നഡയിൽ അടക്കം ഒട്ടേറെ ഇന്ത്യൻഭാഷാ സിനിമകളിൽ അഭിനയിച്ചിട്ടുള്ള കമൽഹാസൻ കന്നഡയെ അപമാനിച്ചതിൽ ആശ്ചര്യം തോന്നുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര പ്രതികരിച്ചു.
കന്നഡ ഭാഷയെയും കന്നഡിഗരെയും അപമാനിച്ചാൽ കമൽഹാസന്റെ സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കർണാടക രക്ഷണവേദികെ (കെആർവി) നേതാവ് പ്രവീൺ ഷെട്ടി പറഞ്ഞു.
കഴിഞ്ഞദിവസം സംസ്ഥാനത്തുനിന്ന് ഓടിരക്ഷപ്പെട്ട കമൽ വീണ്ടും എത്തിയാൽ മുഖത്തേക്ക് കറുത്ത മഷി ഒഴിക്കാൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]