തിരുവനന്തപുരം: കേരളത്തിൽ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറൻ കാലവർഷം ഈ ആഴ്‌ചതന്നെ കേരളത്തിൽ എത്തിയേക്കും. അനുകൂല ഘടകങ്ങൾ രൂപപ്പെട്ടതായി കാലാവസ്ഥാ വിദഗ്‌ധർ.
ഭൗമനിരപ്പിൽനിന്ന് 12–-17 കിലോമീറ്ററിനിടയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ കിഴക്കൻ കാറ്റ് വീശിത്തുടങ്ങി. 5–-6 കിലോമീറ്ററിനിടയിൽ പടിഞ്ഞാറൻകാറ്റും ശക്‌തമായി.
ദക്ഷിണാർധഗോളത്തിൽനിന്നുള്ള കാറ്റ് ഭൂമധ്യരേഖ കടന്ന് എത്തുന്നതോടെ കാലവർഷം കേരളതീരം തൊടും. ബംഗാൾ ഉൾക്കടലിൽനിന്നുള്ള കാലവർഷക്കാറ്റ് ശ്രീലങ്ക കടന്ന് മാലദ്വീപ് വരെ എത്തി.
കാലവർഷം പ്രവചിച്ചതിലും നേരത്തെ കേരളത്തിലെത്തുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പറയുന്നത്.
27ന് എത്തുമെന്നായിരുന്നു മുൻപ്രവചനം. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കർണാടക തീരത്തിനടുത്ത് മധ്യകിഴക്കൻ അറബിക്കടലിൽ ബുധനാഴ്‌ചയോടെ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പട്ടേക്കും.
ഇത് ശക്തിപ്രാപിച്ച് ന്യൂനമർദമാകും. പിന്നീട് തീവ്ര ന്യൂനമർദമായിമാറി വടക്കുദിശയിൽ സഞ്ചരിക്കാനും സാധ്യതയുണ്ട്. ഇതുമൂലം വടക്കൻ കേരളം, കൊങ്കൺ, ഗോവ മേഖലയിൽ അതിശക്തമായ മഴ ലഭിക്കും.
21, 23, 24, 25 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിലടക്കം ജാഗ്രതവേണം. വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്.
കണ്ണൂർ, കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കണ്ണൂർ പഴശി ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ തുറക്കും. ബാവലി, ഇരിട്ടി പുഴയുടെ ഇരുതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്.
ചക്രവാത ചുഴി ന്യൂനമർദ്ദമായി രൂപാന്തരപ്പെടാനും അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.