ബെംഗളൂരു : ബെളഗാവിയിൽ ചരക്കുതീവണ്ടി പാളംതെറ്റിയതിനെത്തുടർന്ന് ബെളഗാവി-മിറാജ് റൂട്ടിൽ മൂന്നുമണിക്കൂർ തീവണ്ടിഗതാഗതം മുടങ്ങി.
ഒൻപത് യാത്രാ തീവണ്ടികളാണ് വഴിയിൽ കുടുങ്ങിയത്. ബെളഗാവിയിൽനിന്ന് ഹുബ്ബള്ളിക്ക് ഇരുമ്പയിര് കയറ്റി പോകുകയായിരുന്ന ചരക്കുതീവണ്ടിയുടെ മൂന്ന് വാഗണുകളാണ് ചൊവ്വാഴ്ച രാവിലെ ഏഴരയോടെ പാളംതെറ്റിയത്. 42 വാഗണുകളാണ് തീവണ്ടിക്കുണ്ടായിരുന്നത്.
ബെളഗാവി റെയിൽവേ സ്റ്റേഷനിൽനിന്ന് അരക്കിലോമീറ്റർ അകലെ മിലിറ്ററി മഹാദേവക്ഷേത്രത്തിനു സമീപം പാളംമാറുന്നതിനിടെയാണ് അപകടം. ഇതേപാളത്തിലൂടെ ബെംഗളൂരു-കോലാപുർ റാണി ചെന്നമ്മ എക്സ്‌പ്രസ് കടന്നുപോകാനിരിക്കെയാണ് ചരക്ക് തീവണ്ടി പാളംതെറ്റിയത്.
എക്സ്‌പ്രസ് തീവണ്ടി 20 മിനിറ്റ് വൈകിയാണ് ഒാടിയത്. അതിനാൽ വലിയ അപകടം ഒഴിവായി. ഈ തീവണ്ടി അപകടസ്ഥലത്തുനിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള ദേസൂർ റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു. ലോൻഡ-മിറാജ് പാസഞ്ചറും ദേസൂർ സ്റ്റേഷനിൽ പിടിച്ചിട്ടു.
മൈസൂരു-ബെളഗാവി എക്സ്‌പ്രസ് ഖാനാപുരിലും ബെംഗളൂരു-ജോധ്പുർ എക്സ്‌പ്രസ് ദേവരായിയിലും പിടിച്ചിട്ടു. അജ്മീർ-ബെംഗളൂരു എക്സ്‌പ്രസ് റായ്ബാഗിലും മിറാജ്-ഹുബ്ബള്ളി എക്സ്‌പ്രസ് കുഡച്ചിയിലും ദാദർ-സെൻട്രൽ-പുതുച്ചേരി തീവണ്ടി ഘടപ്രഭയിലും ദാദർ-ഹുബ്ബള്ളി തീവണ്ടി സുലേഭാവിയിലും പിടിച്ചിട്ടു.
തിരുപ്പതി-കൊൽഹാപുർ എക്സ്‌പ്രസും വൈകി. ഈ തീവണ്ടികളിലെ യാത്രക്കാർ ദുരിതത്തിലായി. പാളംതെറ്റിയ വാഗണുകൾ നീക്കിയശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.