ബെംഗളൂരു: ട്രെയിനിന്റെ വാതിലിന് സമീപം ഇരിക്കുന്നതിനായി തര്‍ക്കത്തില്‍ ട്രാക്കിലേക്ക് തള്ളിയിട്ട യുവാവ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍.
കലുബര്‍ഗി ജില്ലയിലെ സേദം സ്വദേശികളായ ദേവപ്പ (45), വീരപ്പ (31) എന്നിവരാണ് അറസ്റ്റിലായത്. മരിച്ചയാളിനെ തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
യെശ്വന്ത്പൂര്‍ – ബിദര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു മൂവരും. ട്രെയിന്‍ കൊടിഗെഹള്ളിക്കും യെലഹങ്കയ്ക്കും ഇടയില്‍ എത്തിയപ്പോള്‍ യുവാവ് ട്രെയിനിലെ ടോയ്‌ലറ്റിനും ഡോറിനും ഇടയിലുള്ള സ്ഥലത്ത് ഇരിക്കാന്‍ ശ്രമിച്ചു.
ഇവിടെ ദേവപ്പയും വീരപ്പയും നേരത്തെ തന്നെ ഇരിക്കുകയായിരുന്നു. യുവാവ് ഇവിടെ വന്നിരുന്നപ്പോള്‍ രണ്ട് പേരില്‍ ഒരാളുടെ മുകളിലേക്കാണ് ഇരുന്നത്. ഇതിനെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും അത് പിന്നീട് അടിപിടിയിലെത്തുകയും ചെയ്തു.
ഇതിനിടെ ഇവര്‍ രണ്ട് പേരും ചേര്‍ന്ന് യുവാവിനെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. സംഭവം കണ്ടുകൊണ്ടിരുന്ന കുമാര്‍ എംജി എന്ന യാത്രക്കാരന്‍ 112ല്‍ വിളിച്ച് അധികൃതരെ വിവരം അറിയിച്ചു.
ഈ സമയത്തിനിടെ ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ദേവപ്പയെയും വീരപ്പയെയും ആക്രമിക്കുകയും ചെയ്തു. ഇതിനിടെ മറ്റ് യാത്രക്കാര്‍ ചങ്ങല വലിച്ചു. ദോഡ്ഡബല്ലപൂര്‍ സ്റ്റേഷന് സമീപത്താണ് ട്രെയിന്‍ നിന്നത്.
വണ്ടി നിന്നയുടന്‍ തന്നെ ഇരുവരും പുറത്തിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സ്റ്റേഷന്‍ പരിസത്തു നിന്ന് പുറത്തു കടക്കുന്നതിന് മുമ്ബ് തന്നെ ഇവരെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു.
ഇരുവരും ട്രാക്കിലേക്ക് തള്ളിയിട്ട യുവാവിന്റെ മൃതദേഹം പിറ്റേദിവസം രാവിലെയാണ് കണ്ടെടുത്തത്. മരിച്ചയാളെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.