ബെംഗളൂരു : നമ്മ മെട്രോ മൂന്നാംഘട്ടത്തിലെ ഔട്ടർ റിങ് റോഡ് ഇടനാഴിയുടെ നിർമാണത്തിനായി മുറിച്ചുമാറ്റേണ്ടിവരുന്നത് രണ്ടായിരത്തിലേറെ മരങ്ങൾ.
മെട്രോപാത പശ്ചിമ ബെംഗളൂരുവിലേക്ക് നീട്ടുന്നതിനായി ഔട്ടർ റിങ് റോഡിൽ ജെ.പി. നഗറിനും മൈസൂരു റോഡിനും ഇടയിലാണ് മരങ്ങൾ മുറിക്കേണ്ടിവരുക.
ഈ ഭാഗത്ത് 2174 മരങ്ങളാണ് മുറിച്ചുമാറ്റാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) കണ്ടെത്തിയിരിക്കുന്നത്.
പത്തുകിലോമീറ്റർ ദൂരത്തിനിടയിലാണ് ഇത്രയും മരങ്ങൾ മുറിക്കേണ്ടത്.
നമ്മ മെട്രോ മൂന്ന് എ ഘട്ടത്തിന്റെ ഭാഗമായിട്ടാണ് ഈ ഭാഗത്ത് മെട്രോപ്പാത നിർമിക്കുന്നത്. മരങ്ങൾ ഭാഗികമായി മുറിച്ചുമാറ്റുകയോ പൂർണമായി മുറിച്ചുമാറ്റുകയോ പറിച്ചെടുത്ത് മറ്റൊരുസ്ഥലത്ത് നടുകയോ വേണമെന്നാണ് ബി.എം.ആർ.സി.എൽ. ഉദ്യോഗസ്ഥർ ബി.ബി.എം.പി.യെ അറിയിച്ചത്.
ഗുൽമോഹർ, മഹാഗണി തുടങ്ങിയ മരങ്ങളാണ് മുറിച്ചുനീക്കേണ്ടത്. റോഡുകളുടെ മീഡിയനിലും വശങ്ങളിലുമുള്ള മരങ്ങളാണ് മുറിക്കേണ്ടത്.
മെട്രോ നിർമാണത്തിനായി മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരുന്നതിനെക്കുറിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. എതിർപ്പുകളുണ്ടെങ്കിൽ ജനങ്ങൾക്ക് കോർപ്പറേഷനെ വിവരമറിയിക്കാം.
അതിനിടെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനു പകരം പിഴുതെടുത്ത് മാറ്റിനടണമെന്ന് പരിസ്ഥിതിപ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]