വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കുത്തിക്കൊന്ന കേസ്; അന്വേഷണം സി.ഐ.ഡി.ക്ക്

ബെംഗളൂരു : ഹുബ്ബള്ളിയിൽ വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന കേസിന്റെ അന്വേഷണം പോലീസിന്റെ സി.ഐ.ഡി.വിഭാഗത്തിന് കൈമാറുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു.

കൊല്ലപ്പെട്ട അഞ്ജലി അംബിഗെരെയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല നടത്തിയയാളോട് ഒരുതരത്തിലുള്ള അനുഭാവവും കാണിക്കില്ലെന്ന് മന്ത്രി കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകി. അന്വേഷണത്തിൽ തടസ്സമുണ്ടാകില്ലെന്നും പറഞ്ഞു.

കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടിരുന്നു.

ഹുബ്ബള്ളിയിൽ വിവാഹാഭ്യർഥന നിരസിച്ചതിന് കോളേജ് കാംപസിൽ വിദ്യാർഥിനിയായ നേഹ ഹിരേമത്തിനെ കുത്തിക്കൊന്ന കേസ് നേരത്തേ സി.ഐ.ഡി.ക്ക് കൈമാറിയിരുന്നു.

രണ്ടു കേസും സർക്കാർ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു.

വീരാപുര ഒനിയിലെ അഞ്ജലി അംബിഗെരെ (20) കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് കുത്തേറ്റുമരിച്ചത്.

കൊലപാതകം നടത്തിയശേഷം രക്ഷപ്പെട്ട ഹുബ്ബള്ളി വീരാപുര ഒനി സ്വദേശിയായ ഗിരീഷ് സാവന്തിനെ (22) ദാവണഗെരെയിൽ തീവണ്ടിയിൽനിന്ന് ചാടി സാരമായ പരിക്കേറ്റനിലയിൽ കണ്ടെത്തിയിരുന്നു.

ഇയാൾ ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ പോലീസ് സംരക്ഷണയിൽ ചികിത്സയിലാണ്.

അഞ്ജലിയുടെ നേർക്ക് പ്രതി നേരത്തേ നടത്തിയ വധഭീഷണിയെപ്പറ്റി പോലീസിൽ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിയുണ്ടായിരുന്നു.

കൃത്യവിലോപം കാണിച്ചതിന് ഹുബ്ബള്ളി അസിസ്റ്റന്റ് പോലീസ് കമ്മിഷണറെയും ഒരു എസ്.ഐ.യെയും വനിതാ കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us